മേപ്പാടി: കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാത വയനാട് ഭാഗത്തെ ആദ്യ ബ്ലാസ്റ്റിംഗ് അടുത്ത ആഴ്ച നടക്കും. മീനാക്ഷിയിലാണ് ആദ്യ ബ്ലാസ്റ്റിംഗ് നടക്കുക. നിലവിൽ ആനക്കാംപൊയിൽ ഭാഗത്തു മാത്രമാണ് ഇരു തുരങ്കങ്ങളുടെയും നിർമ്മാണം നടക്കുന്നത്. ഒന്നാമത്തെ ദുരന്തം എട്ടു മീറ്റർ നീളത്തിൽ നിർമ്മിച്ചു കഴിഞ്ഞു. രണ്ടാമത്തെ തുരങ്കം രണ്ടുമീറ്ററിൽ കൂടുതൽ നിർമ്മാണം നടന്നു. മറിപ്പുഴയിൽ താത്കാലിക പാലത്തിന്റെ നിർമ്മാണവും പൂർത്തിയായി. സ്വർഗം കുന്നിലേക്ക് അപ്രോച്ച് റോഡ് നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കമാണ് നിർമ്മിക്കുന്നത്. 8.73 കി.മീ. റോഡിന്റെ ദൈർഘ്യം ഇതിൽ 8.1 കി.മീ ഇരട്ട തുരങ്കമാണ് നിർമ്മിക്കുന്നത്. കിഫ്ബിയിൽ നിന്നും 2134.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് നിർവഹണ ഏജൻസി. ഭോപ്പാലിലെ ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നിവരാണ് കരാർ കമ്പനികൾ. നാലു വർഷം കൊണ്ട് തുരങ്കം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2029 - 2030 ഓടെ നിർമ്മാണം പൂർത്തിയാകും. 2025 ഓഗസ്റ്റ് 31ന് ആണ് തുരങ്ക നിർമ്മാണ പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. 2026 മാർച്ച് ആറിന് ആദ്യ സ്‌ഫോടനം നടന്നു.
കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ താമരശ്ശേരി ചുരത്തിന് ബദൽ പാത എന്ന നിലയിൽ ഉപയോഗിക്കാൻ കഴിയും. ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലേക്ക് 22 കി.മീ ദൂരം മാത്രമാണ് ഉണ്ടാവുക. താമരശ്ശേരി ചുരം പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യാനും കഴിയും. കൊച്ചി ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമാകുന്നതോടെ വലിയ വികസനം ആകും കൈവരിക്കുക. പുതിയ സർക്കാർ തുരങ്കപാതയെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. പ്രതിപക്ഷ നേതാവായിരിക്കെ തുരങ്കപാതയെ ഇന്നത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ വിമർശിച്ചിരുന്നു. സർക്കാർ അധികാരത്തിൽ എത്തിയശേഷം ഇതുവരെയും ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല. പാത കടന്നുപോകുന്ന തിരുവമ്പാടിയിലും കൽപ്പറ്റയിലും യു.ഡി.എഫ് ജനപ്രതിനിധികളാണ്. ഇവരുടെ നിലപാടും നിർണായകമാകും. തുരങ്കപാതയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ യോഗം നടക്കും എന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |