SignIn
Kerala Kaumudi Online
Thursday, 28 March 2024 6.28 PM IST

കൂട്ടിയും കിഴിച്ചും മുന്നണികൾ ഉറപ്പിക്കുന്നു വിജയം

eleee

കോഴിക്കോട് : വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും വർദ്ധിത വീര്യത്തോടെ മുന്നണികൾ. പ്രചാരണത്തിന്റെ അവസാന സമയത്തും എണ്ണയിട്ട യന്ത്രംപോലെയാണ് സ്ഥാനാർത്ഥികളുടെ പ്രവർത്തനം. 13 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 11എണ്ണവും സ്വന്തമാക്കിയ എൽ.ഡി.എഫ് വിജയം ആവർത്തിക്കുമെന്ന ഉറപ്പിലാണ്. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് നൽകിയ ആത്മവിശ്വാസത്തോടെ ചരിത്ര മുന്നേറ്രമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഒമ്പത് സീറ്റിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. വോട്ട് കൂട്ടുകയല്ല, സീറ്റ് നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

വടകരയിൽ അഭിമാന പോരാട്ടമാണ് ഇരുമുന്നണികൾക്കും. കെ.കെ. രമ മത്സരിക്കുമ്പോൾ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് ക്യാമ്പ് പറയുന്നു. എന്നാൽ സോഷ്യലിസ്റ്റുകളുടെ തട്ടകത്തിൽ മനയത്ത് ചന്ദ്രൻ വിജയക്കൊടി പാറിക്കുമെന്ന് ഇടതുപക്ഷം ഉറപ്പിക്കുന്നു. എം.രാജേഷ് കുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി.

സി.പി.എം പ്രവർത്തകർ ഉയർത്തിയ പ്രതിഷേധത്തിന് ഒടുവിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയ സീറ്റ് തിരിച്ചെടുത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി. കുഞ്ഞമ്മദ് കുട്ടി രംഗത്തിറങ്ങിയതോടെ പോരാട്ടം കടുത്ത മണ്ഡലമാണ് കുറ്റ്യാടി. എം.എൽ.എ എന്ന നിലയിലെ മികച്ച പ്രവർത്തനം യു.ഡി.എഫിലെ പാറക്കൽ അബ്ദുള്ളയ്ക്ക് നേട്ടമാകുമെങ്കിലും ഫലം പ്രവചനാതീതമാണ്. പി.പി. മുരളി ബി.ജെ.പിയ്ക്കായി കടുത്ത പോരാട്ടത്തിലാണ്.

അതിശക്തമായ ത്രികോണ മത്സരമാണ് കോഴിക്കോട് നോർത്തിൽ. എൽ.ഡി.എഫിന്റെ തോട്ടത്തിൽ രവീന്ദ്രനും യു.ഡി.എഫിന്റെ കെ.എം. അഭിജിത്തും ബി.ജെ.പിയുടെ എം.ടി. രമേശും ഫോട്ടോ ഫിനിഷ് ഉറപ്പിച്ച മത്സരത്തിലാണ്.

ധർമജൻ ബോൾഗാട്ടി എന്ത് അത്ഭുതമാകും കാണിക്കുക എന്ന് കാത്തിരിക്കുകയാണ് ബാലുശ്ശേരി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ കെ.എം. സച്ചിൻ ദേവിനായി സമാനതകളില്ലാത്ത പ്രവർത്തനമാണ് എസ്.എഫ്.ഐ പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും നടത്തിയത്. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവരെ പ്രചാരണത്തിനെത്തിച്ച് ബി.ജെ.പിയുടെ ലിബിൻ ഭാസ്കറും കരുത്തുകാട്ടി.

നാദാപുരത്ത് എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ചാണ്. എം.എൽ.എയായ ഇ.കെ.വിജയനും മണ്ഡലത്തിൽ പത്ത് വർഷമായി സജീവ സാന്നിദ്ധ്യമായ കെ.പ്രവീൺകുമാറും തമ്മിൽ തീപാറും പോരാട്ടമാണ് . എം.പി. രാജനാണ് ബി.ജെ.പിയ്ക്കായി പട നയിക്കുന്നത്.

പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണന് പരിചയം പുതുക്കലായിരുന്ന പ്രചാരണം. വൈകിയെങ്കിലും യു.ഡി.എഫിന്റെ സി.എച്ച് ഇബ്രാഹിംകുട്ടിയും പ്രചാരണത്തിൽ മുന്നേറ്രുമുണ്ടാക്കി. കെ.വി. സുധീർ ഇരുമുന്നണികളെയും വെല്ലുവിളിച്ച് പ്രചാരണത്തിൽ വലിയ മേൽക്കൈ നേടി.

കൊയിലാണ്ടി തിരിച്ചു പിടിക്കാനുറച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ. രാഹുൽ ഗാന്ധിയുടെ വരവ് ഗുണം ചെയ്തെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. മണ്ഡലം നിലനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് എൽ.ഡി.എഫിന്റെ കാനത്തിൽ ജമീല. മത്സ്യതൊഴിലാളി നേതാവായ എൻ.പി. രാധാകൃഷ്ണൻ താമര അടയാളത്തിൽ പിടിക്കുന്ന വോട്ടുകളാകും വിജയം നിർണയിക്കുക.

എലത്തൂരിലെ തർക്കങ്ങൾ തിരിച്ചുകൊത്തുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രൻ ഭൂരിപക്ഷത്തിൽ പുതിയ റെക്കാർഡ് കുറിക്കുമെന്നാണ് വിലയിരുത്തൽ. പിണക്കം തീർത്ത് പ്രചാരണത്തിൽ സജീവമായതിന്റെ ആത്മവിശ്വാസം യു.ഡി.എഫിലെ സുൽഫിക്കർ മയൂരിയിലുണ്ട്. സ്മൃതി ഇറാനിയുൾപ്പെടെ ദേശീയ നേതാക്കൾ എത്തിയ എലത്തൂരിൽ വിജയ പ്രതീക്ഷയിലാണ് ബി.ജെ.പിയുടെ ടി.പി. ജയചന്ദ്രൻ.

എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ പോരാട്ടം നടക്കുന്ന കോഴിക്കോട് സൗത്തിൽ ബി.ജെ.പി ഉണ്ടാക്കിയ ഓളം ചെറുതല്ല. യു.ഡി.എഫിനായി നൂർബിന റഷീദും എൽ.ഡി.എഫിന്റെ അഹമ്മദ് ദേവ‌ർകോവിലും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇരുവർക്കും കനത്ത വെല്ലുവിളി ഉയർത്തിയാണ് ബി.ജെ.പിയുടെ യുവ മുഖം നവ്യ ഹരിദാസ് സജീവമായത്.

ബേപ്പൂർ കോട്ട നിലനിർത്താൻ പി.എ. മുഹമ്മദ് റിയാസ് വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു. യുവാക്കളുടെ കരുത്തിലാണ് റിയാസിന്റെ പ്രചാരണം മുഴുവൻ. അതേസമയം ട്രേഡ് യൂണിയനാണ് യു.ഡി.എഫിലെ പി.എം. നിയാസിന്റെ കരുത്ത്. ത്രികോണ മത്സരമാക്കി ബി.ജെ.പിയുടെ കെ.പി. പ്രകാശ് ബാബുവും രംഗത്തുണ്ട്.

സിറ്രിംഗ് എം.എൽ.എ പി.ടി.എ റഹീമും മണ്ഡലം പിടിക്കാൻ പുതിയ തന്ത്രവുമായി ഇറങ്ങിയ യു.ഡി.എഫിന്റെ ദിനേശ് പെരുമണ്ണയും എൻ.ഡി.എയുടെ ജില്ലാ പ്രസിഡന്റ് വി.കെ. സജീവനും കുന്ദമംഗലത്ത് നിറഞ്ഞു നിന്നാണ് പ്രചാരണം നടത്തിയത്.

രാഷ്ട്രീയ മേധാവിത്വമുള്ള തിരുവമ്പാടി തിരിച്ചെടുക്കാനുളള പോരാട്ടമാണ് യു.ഡി.എഫിലെ സി.പി. ചെറിയ മുഹമ്മദ് നടത്തിയത്. സിറ്റിംഗ് സീറ്റ് യുവ സ്ഥാനാർത്ഥിയായ ലിന്റോ ജോസഫിലൂടെ നിലനിറുത്തുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. അടിയൊഴുക്കുകളിലാണ് മുന്നണികളുടെ പ്രതീക്ഷയും ഭയവും.

എം.കെ. മുനീറിലൂ‌ടെ കൊടുവള്ളി തിരിച്ചു പിടിക്കുമെന്ന് ഉറപ്പിക്കുകയാണ് യു.ഡി.എഫ്. എന്നാൽ സിറ്റിംഗ് എം.എൽ.എ കാരാട്ട് റസാഖ് ഇത് അംഗീകരിക്കുന്നില്ല. പരിക്കേറ്റിട്ടും പ്രചാരണ രംഗത്ത് അദ്ദേഹം സജീവമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.