പേരാമ്പ്ര : മുതുകാട് പ്രദേശത്ത് മാവോയിസ്റ്റ് പോസ്റ്റർ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നാലാം ബ്ലോക്കിന് സമീപം പുഷ്പഗിരി മുക്കിലും ഉദയഗിരിയിലും പുഷ്പഗിരി മുക്കിലെ നിരവേൽ പെട്ടിക്കടയുടെ ഭിത്തികളിലും മറയിലും സമീപത്തെ വാഹന കത്തിരിപ്പ് കേന്ദ്രത്തിലും റോഡിന്റെ ഉദ്ഘാടന ശിലാഫലകത്തിലും, എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിലും ഇലക്ട്രിക് പോസ്റ്റുകളിലുമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഉടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപ്പെടുന്നത്. ഉദയഗിരിയിലെ ഏഴോളം വീടുകളിൽ ലഘുലേഖ രാത്രിയിൽ വിതരണവും ചെയ്തതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഗ്രാമപഞ്ചായത്തിലെ സീതപ്പാറ മേഖലയിൽ അഞ്ചംഗ മാവോയിസ്റ്റുകൾ ഒരു വീട്ടിലെത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി വനത്തിലേക്ക് തിരികെ പോയ സംഭവം ഉണ്ടായിരുന്നതായും പറയുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിന് ശേഷമാണ് മുതുകാട്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട സ്ഥലമാണ് മുതുകാട്. മുതുകാടും സീതപ്പാറയും വയനാട് മലനിരകളോട് ഏറെ അടുത്ത് കിടക്കുന്ന സ്ഥലമാണ്. സി.പി.ഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.വെള്ളത്തിന്റെയും മണ്ണിന്റെയും അവകാശികളെ ചവിട്ടി പുറത്താക്കി എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന മോദി- പിണറായി കൂട്ടുകെട്ടിനെ തിരിച്ചറിയുക.പയ്യാനി കോട്ടമല ഇടിച്ചു നിരത്തി പരിസ്ഥിതിയും കാർഷികവുമായി തന്ത്രപ്രധാനമായ പ്രദേശത്തെ ഇടിച്ചു നിരത്താൻ അനുവദിക്കില്ല തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററുകളിലും ലഘുലേഖകളിലുളള്ളത്.പയ്യാനി കോട്ട ഇരുമ്പ് അയിര് ഖനനത്തിനെതിരെയാണ് പ്രധാനമായും പോസ്റ്റർ. രാത്രി 12 മണി വരെ ഇവിടെ ആളുകൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് പോസ്റ്റർ പതിച്ചതെന്ന് കരുതുന്നു.പേരാമ്പ്ര ഡി.വൈ.എസ്.പി ജയൻ ഡൊമിനിക്കിന്റെയും പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ ഇ. അനൂപ് കുമാർ, സബ് ഇൻസ്പക്ടർ പി.വി. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തണ്ടർ ബോൾട്ടും എത്തി പരിശോധന നടത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |