സുൽത്താൻ ബത്തേരി: ദേശീയപാത 766-ൽ നായ്ക്കെട്ടിയിൽ കാട്ടാന ശല്യം രൂക്ഷം. നിരവധി കർഷകരുടെ കാർഷിക വിളകളാണ് ഇവിടെ ആന നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
കഴിഞ്ഞ ദിവസം ഇവിടെ ടൗണിനോട് ചേർന്ന് കാട്ടാനയിറങ്ങി പ്രണവം ശ്യാംകുമാറിന്റെ കുഴൽ കിണറും പൈപ്പുകളും നശിപ്പിച്ചു.
ഗീത എസ്റ്റേറ്റിൽ ഗീത, ഇളവന നാസർ എന്നിവരുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികൾ ആന നശിപ്പിച്ചു. വന്യമൃഗശല്യം കാരണം ശ്യംകുമാർ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച് വൈദ്യുത വേലിയും കാട്ടാന തകർത്തു. ഉണങ്ങിയ മരങ്ങളും മറ്റും കമ്പിക്ക് മുകളിൽ കൊണ്ടു വന്നിട്ടാണ് ആന ഫെൻസിഗ് തകർക്കുന്നത്.
കഴിഞ്ഞ ദിവസം നായ്ക്കെട്ടി ടൗണിനോട് ചേർന്ന മുസ്ലീം പള്ളിയുടെ സമീപംവരെ എത്തിയ കാട്ടാന കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചശേഷമാണ് കാട്കയറിയത്. ഒരു കൊമ്പനും മോഴയുമാണ് സ്ഥിരമായി ജനവാസ കേന്ദ്രത്തിലിറങ്ങിക്കൊണ്ടിരിക്കുന്നത്.
വനമേഖലയോട് ചേർന്ന് ഫെൻസിഗും കിടങ്ങുമെല്ലാം ഉണ്ടങ്കിലും അവയെല്ലാം തകർന്ന് കിടക്കുകയാണ്. കൃത്യമായി കേടുപാടുകൾ നന്നാക്കാത്തതിനാൽ ഇലക്ട്രിക് ഫെൻസിഗ് പ്രവർത്തനക്ഷമമല്ല.
കിടങ്ങുകൾ ആനയും മറ്റ് മൃഗങ്ങളും ഇടിച്ച് നിരത്തിയിട്ടിരിക്കുകയാണ്. ഇത് നന്നാക്കി വന്യമൃഗങ്ങളെ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ വേണ്ട നടപടി വനപാലകർ ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം നൽകുന്നില്ലേ എന്ന ന്യായമാണ് നിരത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |