ശനി, ഞായർ അവശ്യസേവനങ്ങൾ മാത്രം
കോഴിക്കോട്: കൊവിഡ് വ്യാപനം പ്രതിരോധിക്കാനായി ശനി, ഞായർ ദിവസങ്ങളിൽ ലോക്ക് ഡൗണിലേതിന് സമാനമായ കടുത്ത നിയന്ത്രണം. സർക്കാർ ഏർപ്പെടുത്തിയ മുഴുവൻസമയ നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ്.സാംബശിവറാവു വ്യക്തമാക്കി. അവശ്യസേവനങ്ങൾ മാത്രമെ ഈ ദിവസങ്ങളിൽ അനുവദിക്കൂ.
തിരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് ഡ്യൂട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഇന്ന് നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കും. സർക്കാർ - സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷൻ സെന്ററുകൾ, സംഗീതം, ഡാൻസ് ക്ലാസുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെ ഓൺലൈനായി മാത്രമേ ക്ലാസുകൾ നടത്താൻ പാടുള്ളൂ. വേനൽകാല ക്യാമ്പുകളും പരിശീലന പരിപാടികളും പാടില്ല.
കൊവിഡ് പ്രതിരോധം, മാനേജ്‌മെന്റ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതോ, അടിയന്തര, അവശ്യസേവനങ്ങൾ നൽകുന്നതോ ആയ കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് യാത്രാനിയന്ത്രണമുണ്ടാവില്ല.
അടിയന്തര, അവശ്യ സേവനങ്ങൾ നൽകുന്നതും 24 മണിക്കൂറും പ്രവർത്തനം ആവശ്യമുള്ളതുമായ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയും ടെലികോം,ഇന്റർനെറ്റ് സേവന കമ്പനികളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ഈ ആവശ്യങ്ങൾക്ക് യാത്ര അനുവദിക്കും.
ഐ.ടി, ഐ.ടി അനുബന്ധ കമ്പനികളിലെ അവശ്യജീവനക്കാർ മാത്രമേ ഓഫീസിൽ എത്താൻ പാടുള്ളു. ഇവർക്കും യാത്ര ചെയ്യാൻ തിരിച്ചറിയൽ കാർഡ് വേണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾ, സഹായികൾ, വാക്‌സിനേഷൻ നടത്താൻ പോകുന്നവർ എന്നിവർക്കും തിരിച്ചറിയൽ രേഖ കൈയിൽ കരുതി യാത്ര ചെയ്യാം.
ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ എന്നിവ ഹോം ഡെലിവറി, ടേയ്ക്ക് എവേ എന്നിവയ്ക്ക് മാത്രമായി പ്രവർത്തിപ്പിക്കാം.
ദീർഘദൂര ബസ്, ട്രെയിൻ, വിമാനം എന്നിവ അനുവദനീയമാണ്. പൊതുഗതാഗതം, ചരക്ക് ഗതാഗതം എന്നിവയ്ക്ക് തടസമില്ല. റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ബസ് സ്റ്റാൻഡ്, സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീർഘദൂര യാത്രക്കാർക്ക് സ്വകാര്യ, ടാക്‌സി വാഹനങ്ങൾ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാരേഖകൾ കരുതണം. കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടത്തുന്ന വിവാഹങ്ങൾ, ഗൃഹപ്രവേശം എന്നീ ചടങ്ങുകളിൽ കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |