കോഴിക്കോട്: ലാബുകളുടെ ശേഷി ഉയർത്താതെ കൊവിഡ് ടെസ്റ്റ് എണ്ണം കൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയിൽ ദിവസവും ആയിരക്കണക്കിന് സാമ്പിൾ പരിശോധനയ്ക്കായി എടുക്കുമ്പോൾ നല്ലൊരു പങ്കിന്റെയും ഫലം വരാൻ ഏറ്റവും ചുരുങ്ങിയത് മൂന്നു ദിവസം വേണ്ടിവരുന്നു. ഇതിനിടയ്ക്ക്, പരിശോധനയ്ക്ക് വിധേയരാവരിൽ നിന്നു തന്നെ പലർക്കും രോഗം പകരാനിടയാവുന്നു.
ക്യാമ്പുകളിലെന്ന പോലെ ആശുപത്രികളിലും പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്. ലാബുകളുടെ പ്രവർത്തനശേഷി വർദ്ധിപ്പിച്ച് കഴിയുംവേഗം ഫലം പുറത്തുവിടണമെന്ന ആവശ്യം പരക്കെ ഉയരുകയാണ്.
പരിശോധന കഴിഞ്ഞവർ റിസൾട്ട് വരുന്നതു വരെ ക്വാറന്റൈനിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിർദ്ദേശം പാലിക്കുന്നവർക്കാകട്ടെ ഫലം വരാൻ വൈകുമ്പോൾ ദിവസങ്ങളോളം ക്വാറന്റൈനിൽ കഴിയാൻ നിർബന്ധിതമാവുന്ന അവസ്ഥയും.
പരിശോധനയ്ക്ക് വിധേയരായവർ ക്വാറന്റൈൻ ലംഘിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയുന്നില്ല. ഫോണിൽ നിർദ്ദേശം ആവർത്തിക്കാനേ സാധിക്കുന്നുള്ളൂ. പ്രത്യേകിച്ച് രോഗലക്ഷണമൊന്നും ഇല്ലാത്തവർ വൈറസ് ബാധയില്ലെന്ന സങ്കല്പത്തിൽ പതിവുപോലെ പൊതുഇടങ്ങളിൽ ഇടപഴകുകയാണ്.
ഫലം ഏറെ നീളുന്നത് ആരോഗ്യ പ്രവർത്തകർക്കും വല്ലാത്ത പ്രയാസമുണ്ടാക്കുന്നുണ്ട്. പരിശോധന കഴിഞ്ഞവർ ഒരു ദിവസം കഴിയുമ്പോഴേക്കും ക്ഷമ നശിച്ച് നിരന്തരം ഫോണിൽ ബന്ധപ്പെടുകയാണ്. ഫലമായില്ലെന്ന മറുപടി കേൾക്കുന്നതോടെ ആരോഗ്യ പ്രവർത്തകരുമായി കയർക്കുന്നവർ കുറച്ചൊന്നുമല്ല. സ്പോട്ട് രജിസ്‌ട്രേഷൻ നിറുത്തിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള തള്ളിക്കയറ്റം ഒഴിവായിട്ടുണ്ട്. എന്നാൽ, രജിസ്റ്റർ ചെയ്തു നിശ്ചിതദിവസം സമയത്തിന് എത്തുമ്പോൾ വാക്സിൻ സ്റ്റോക്ക് ഇല്ലെന്ന മറുപടി കേട്ട് മടങ്ങേണ്ടി വരുന്നു പലർക്കും.
5 ദിവസമായിട്ടും
ഫലം വന്നില്ല
മുക്കം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ മെഗാ ക്യാമ്പുകൾ നടത്തി 200- 300 പേരുടെ സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചെങ്കിലും അഞ്ചു ദിവസമായിട്ടും ഫലം വന്നില്ല. അതിനിടെ മെഡിക്കൽ കോളജ് ലാബിൽ കെട്ടിക്കിടക്കുന്ന സ്രവ സാമ്പിളുകൾ സ്വകാര്യ ലാബുകൾക്ക് കൈമാറാൻ ആലോചിക്കുന്നതായും അഭ്യൂഹമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |