കോഴിക്കോട്: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വിശ്രമമില്ലാതെ ഓടുകയാണ് ആരോഗ്യ പ്രവർത്തകർ. ഒന്നാം ഘട്ടത്തിനേക്കാൾ രോഗ വ്യാപനം കൂടിയതിനാൽ ഇവരുടെ ജോലി ഭാരവും ഇരട്ടിയായി. കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ , വാക്സിനേഷൻ കേന്ദ്രങ്ങളിൽ, പി.എച്ച്.സികളിൽ, ക്വാറന്റൈൻ പരിശോധനകൾ, ക്വാറന്റൈനിൽ കഴിയുന്നവരുടെ വിവര ശേഖരണം, ബോധവത്കരണം, ജാഗ്രതാ സമിതിയിലെ പ്രവർത്തനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം രാപ്പകൽ ജോലി ചെയ്യേണ്ട സ്ഥിതിയിലാണ് ആരോഗ്യ പ്രവർത്തകർ. വിശ്രമമില്ലാത്ത ജോലിക്കു പുറമെ കൊവിഡ് പരിശോധനാ ഫലം വൈകുമ്പോൾ ജനങ്ങളിൽ നിന്ന് കേൾക്കേണ്ടിവരുന്ന പൂരപ്പാട്ട് വേറെയും.
ജോലിയ്ക്കിടെ നിരവധി ആരോഗ്യപ്രവർത്തകരാണ് കൊവിഡ് ബാധിതരായത്. ഈ മാസം 21മുതൽ ഇന്നലെ വരെയുള്ള കണക്കെടുത്താൽ 435 ആരോഗ്യ പ്രവർത്തകർ കൊവിഡ് രോഗികളായി. ഇന്നലെ 70 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21ാം തീയതി മാത്രം 105 പേരാണ് പോസിറ്റീവായത്. 22ന് 69 പേരും 23നും 24നും 73 വീതം ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരായി. 25ന് 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശാ വർക്കർമാർ മുതൽ ഡോക്ടർമാർ വരെ രോഗ ബാധിതരിൽപ്പെടും.
ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. ദിവസവും കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്കും വെല്ലുവിളിയാവുന്നു. രോഗബാധിതരായവർ മാറിനിൽക്കുന്നതിനാൽ ശേഷിക്കുന്നവർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. വിശ്രമമില്ലാത്ത ജോലിയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് പടരാൻ ഇടയാക്കിയത്. രോഗ വ്യാപനം രൂക്ഷമായതോടെ മുമ്പ് നിശ്ചയിച്ചിരുന്ന ക്വാറന്റൈനോ സ്രവ പരിശോധനകളോ കൃത്യമായി നടപ്പിലാകുന്നില്ല. പരിശോധനയ്ക്ക് വിധേയരായവർ ഫലം ലഭിക്കുന്നതുവരെ ജോലി ചെയ്യുകയാണ്. കൊവിഡിന്റെ തുടക്കത്തിൽ സ്രവമെടുക്കുന്ന ദിവസം മുതൽ ക്വാറന്റൈൻ നിർബന്ധമായിരുന്നു. ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം വന്നതോടെ അതൊഴിവാക്കി. കൊവിഡ് പരിശോധനാ ഫലം വൈകുന്നതും ജീവനക്കാർക്ക് പ്രതിസന്ധിയാവുന്നുണ്ട്. രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നതോടെ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം വിപുലപ്പെടുത്തിവരികയാണ്.
''ഓരോ ആശ വർക്കറും തങ്ങളുടെ പരിധിയിൽ വീടുവീടാന്തരമുള്ള കാര്യങ്ങൾ അന്വേഷിക്കണം. വീടുകളിൽ ക്വാറന്റൈനിലുള്ളവർ നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇതിനായി രാവിലെ മുതൽ തുടങ്ങുന്ന ജോലി പലപ്പോഴും അർദ്ധരാത്രി വരെ നീളും. ആരോഗ്യപ്രവർത്തകരായ ഞങ്ങളുൾപ്പെടെയുള്ളവർക്ക് രോഗം ബാധിച്ചു കൊണ്ടിരിക്കുകയാണ്. "ശെെലജ - ആശാ വർക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |