കൊയിലാണ്ടി: ചൈതന്യം തുടിക്കുന്ന ഹൈന്ദവ വിഗ്രഹങ്ങളും അഴകാർന്ന ശിൽപ്പങ്ങളും തേടി തിരുവങ്ങൂർ എത്തുന്നവർക്ക് ഇനി നിരാശരാകേണ്ടി വരും. രണ്ട് പതിറ്റാണ്ടായി ദേശീയപാതയോരത്ത് പ്രതിമകൾ നിർമ്മിച്ച് വിറ്റിരുന്ന രാജസ്ഥാൻ കുടുംബം നാട്ടിലേക്ക് മടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവരുടെ തൊഴിലിടവും പാർപ്പിടവും ഓർമ്മയാവുകയാണ്. ആറോളം കുടുംബങ്ങളാണ് പാതയോരത്ത് വലിച്ചുകെട്ടിയ കൂടാരത്തിനുളളിൽ താമസിച്ചിരുന്നത്.
ശ്രീകൃഷ്ണൻ, ഗണപതി പ്രതിമകൾ ലഭിക്കുന്നയിടം ഏതെന്ന് ചോദിച്ചാൽ ആരും ആദ്യം ചൂണ്ടിയിരുന്ന സ്ഥലം ഇപ്പോൾ ശൂന്യം. ദൈവ പ്രതിമകൾക്ക് പുറമെ കമനീയ ശിൽപ്പങ്ങളും ഇവിടുത്തെ ആകർഷണമായിരുന്നു. ദേശീയപാതയിലൂടെ കടന്നുപോവുന്ന യാത്രക്കാർ ഇവിടെ നിന്ന് പ്രതിമകൾ വാങ്ങുന്നത് നിത്യ കാഴ്ചയായിരുന്നു. ഉത്സവ കാലമായാൽ പൊടി പൊടിച്ച കച്ചവടമായിരിക്കും. ചേമഞ്ചേരിയിലും തിരുവങ്ങൂർ ഹൈസ്കൂളിലും പഠിച്ചിരുന്ന ഇവിടെയുളള കുട്ടികൾ ഒഴിവ് ദിവസങ്ങളിൽ ഉന്തുവണ്ടികളുമായി പ്രതിമ വിൽക്കാനിറങ്ങും. കഴിഞ്ഞ വിഷുവിന് സാമാന്യം നന്നായി പ്രതിമകൾ വിറ്റ് പോയതായി ഇവർ പറയുന്നു . പ്ലാസ്റ്റർ ഓഫ് പാരീസിലാണ് പ്രതിമ നിർമ്മാണം. തുടർന്ന് ചായം തേച്ച് ഉണക്കിയെടുക്കും. നാട്ടുകാരുടെ സ്നേഹത്തിലും കരുതലിലുമായിരുന്നു ഈ കുടുംബങ്ങളുടെ ഇത്രയും കാലത്തെ ജീവിതം. ഒരിക്കൽ സാമൂഹ്യ വിരുദ്ധർ കൈയേറാൻ ശ്രമിച്ചപ്പോൾ സംരക്ഷണ കുടവിരിച്ച് നാട്ടുകാർ ഇവർക്കൊപ്പം നിന്നു. കൊവിഡ് ഒന്നാം തരംഗത്തിൽ ജീവിതം വഴിമുട്ടിയ പാവങ്ങൾക്ക് വെളിച്ചമായി നിന്നത് കെ. ദാസൻ എം.എൽ.എയും സന്നദ്ധ സംഘടനകളുമായിരുന്നു. നിർമ്മാണ വസ്തുക്കളെല്ലാം സമീപത്തെ വീടുകളിൽ ഏൽപ്പിച്ച് തിരികെ വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം യാത്രയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |