കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ 800 കിടക്കകൾ ഒരുങ്ങുന്നു. പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതിയിൽ അനുവദിച്ച ഏഴുനില മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയം നിലവിൽ കൊവിഡ് രോഗികൾക്കായി നീക്കി വച്ചിരിക്കുകയാണ്. ഓപ്പറേഷൻ തീയറ്റർ പ്രവർത്തിക്കുന്ന ഒന്നാം നിലയിൽ 20 കിടക്കകളുള്ള ഐ.സി.യു ഉടൻ സജ്ജമാകും. രണ്ടാമത്തെ നിലയിൽ 4 വാർഡുകളിലായി 20 ബെഡുകൾ വീതം 80 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 6 ബെഡുകൾ അടങ്ങിയ 2 റൂമുകളും സജ്ജമാണ്. ഇതിൽ 6 ബെഡുകൾ ഐ.സി.യു ബെഡുകളാണ്. മൂന്നാംനിലയും പൂർണമായും സജ്ജീകരിച്ചു കഴിഞ്ഞു. നാലും അഞ്ചും നിലകളിലെ പ്രവൃത്തി പുരോഗമിക്കുകയാണ്. സാധാരണ ബെഡുകൾ ആതിനാൽ 200ൽ കൂടുതൽ ബെഡുകൾ ഇവിടെ സജ്ജീകരിക്കാൻ സാധിക്കും. 6ാം നിലയിലാണ് ഓപ്പറേഷൻ തീയറ്റർ സജ്ജീകരിക്കുന്നത്. ഓക്സിജൻ സൗകര്യമടക്കം എല്ലാ സംവിധാനങ്ങളോടും കൂടിയതാണ് വാർഡുകൾ . നിലവിൽ രണ്ടാമത്തെ നിലയിൽ 40 ഓളം കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. പി.എം.എസ്.എസ്.വൈ ഫണ്ടിൽ നിന്ന് 100 കോടിയും സംസ്ഥാന സർക്കാർ വിഹിതമായ 82 കോടിയും ചെലവഴിച്ചാണ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിലെ 10 വാർഡുകൾ, പേ വാർഡുകൾ, സാവിത്രി സാബു ബ്ലോക്കിലെ മുഴുവൻ വാർഡുകളും കൊവിഡ് ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |