കോഴിക്കോട്: കൊവിഡ് വ്യാപനം കുറഞ്ഞ ഘട്ടത്തിൽ നടുനീർത്ത ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി രണ്ടാം തരംഗം. സഞ്ചാരികളുടെ വരവ് നിലച്ചതിനൊപ്പം പ്രാദേശിക നിയന്ത്രണവും കൂടിയായതോടെ ടൂറിസം കേന്ദ്രങ്ങളെല്ലാം ശ്മശാന സമാനമാണ്. ടൂറിസം രംഗത്ത് ജോലി ചെയ്യുന്നവർ ഇനിയെന്ത് എന്ന ഉത്കണ്ഠയിലാണ്. സരോവരം ഉൾപ്പെടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ കച്ചവട സ്ഥാപനങ്ങളും ഹോം സ്റ്റേകളും അടച്ചുപൂട്ടി. ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത് സീസണിൽ തയ്യാറെടുപ്പ് നടത്തിയവർക്കാണ് വലിയ പ്രതിസന്ധിയായത്.
മാനാഞ്ചിറ, കോഴിക്കോട് ബീച്ച്, സരോവരം ബയോപാർക്ക്, ബേപ്പൂർ തുറമുഖം എന്നിവിടങ്ങളിലെല്ലാം
നിയന്ത്രണം കടുത്തിരിക്കുകയാണ്. നേരത്തെ നിശ്ചയിക്കപ്പെട്ട യാത്രകളും ബുക്കിംഗുമെല്ലാം പിൻവലിച്ചതോടെ ഇരട്ട പ്രഹരമാണ് വിനോദ സഞ്ചാര മേഖലയ്ക്കുമേൽ പതിച്ചിരിക്കുന്നത്.
കടക്കെണിയിലായ തൊഴിലാളികളെയും ഉടമകളെയും സഹായിക്കാൻ സർക്കാർ രംഗത്തുവരണമെന്നാണ് ഇവരുടെ ആവശ്യം. ടൂറിസത്തെ രക്ഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുക, കെ.എഫ്.സിയുടെ അധിക പലിശ നയം ഒഴിവാക്കുക, ടൂറിസം വ്യവസായികൾക്ക് കേരള ബാങ്ക് വഴി വായ്പ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടൂറിസം മേഖലയിലുള്ളവർ മേയ് ഒന്നിന് കരിദിനം ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
''കൊവിഡിന്റെ ആദ്യഘട്ടത്തിൽ നിന്ന് പതിയെ കര കയറി വരുകയായിരുന്നു. അതിനിടെയാണ് ഇരുട്ടടി പോലെ രണ്ടാം തരംഗം. അടച്ചിടേണ്ട സാഹചര്യം വന്നതിനാൽ വാടകയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രതീഷ് , പെഡൽ ബോട്ട് സർവീസ് മാനേജർ- സരോവരം ബയോ പാർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |