പൾസ് ഓക്സിമീറ്ററിന് നെട്ടോട്ടം
കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ മാസ്കിനും സാനിറ്റൈസറിനും വില ഉയരുന്നു. ഒന്നാം ഘട്ടം അയഞ്ഞവേളയിൽ മന്ദഗതിയിലായ ഇവയുടെ വിപണി വീണ്ടും ഉണർന്നതാണ് വില കുത്തനെ കൂടാൻ ഇടയായത്. കൊവിഡ് പ്രതിരോധം കടുപ്പിച്ചതോടെ ആവശ്യക്കാർ ഏറിയതും ചാകരയായി.
ഇരട്ട മാസ്ക് ധരിക്കണമെന്ന നിർദ്ദേശം വന്നതിനാൽ മാസ്ക് വിൽപ്പനയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
നേരത്തെ അഞ്ചുരൂപയ്ക്ക് നൽകിയിരുന്ന സർജിക്കൽ മാസ്ക് കിട്ടണമെങ്കിൽ ഏഴ് മുതൽ 15 രൂപ വരെ നൽകണം. മൂന്ന് ലെയർ മാസ്കിന് 10ൽ നിന്ന് 25 രൂപയായി. എൻ 95 മാസ്കുകൾക്കും 100 മുതൽ 300 വരെയായി. എൻ 95 എന്ന പേരിൽ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്. കൂടുതൽ വിലയും കുറഞ്ഞ സുരക്ഷയുമുള്ള ഇത്തരം എൻ.95 മാസ്കുകൾ വിപണിയിൽ സജീവമാകുന്നത് ഭീഷണി ഉയർത്തുകയാണ്.
സാനിറ്റൈസറിന്റെ ഉപയോഗം വീണ്ടും വ്യാപകമായെങ്കിലും പല കമ്പനി സാനിറ്റൈസറുകൾക്കും ഗുണനിലവാരം കുറവാണെന്ന ആക്ഷേപമുണ്ട്. ചെറിയ കുപ്പികളിൽ വരുന്ന സാനിറ്റൈസർ ലഭ്യത കുറഞ്ഞതും പ്രയാസം സൃഷ്ടിക്കുകയാണ്. വിലയിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഓരോ കടയും ഓരോ വിലയാണ് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്. സാനിറ്റൈസറിന്റെ വില നിയന്ത്രിക്കാനും പൂഴ്ത്തിവെപ്പ് തടയാനും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊവിഡിന്റെ തുടക്കത്തിൽ വ്യാപാരികൾ സാനിറ്റൈസറിനും മാസ്കിനും ഇരട്ടിയിലധികം തുക ഈടാക്കിയിരുന്നു. സർക്കാർ ഇടപെട്ടാണ് വില കുറച്ചത്. വില കൂടുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഓക്സി മീറ്ററിന് നെട്ടോട്ടം, വിലയും ഉയർന്നു
കോഴിക്കോട്: രണ്ടാം തരംഗം രൂക്ഷമായതോടെ ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ പൾസ് ഓക്സിമീറ്ററുകൾക്ക് ക്ഷാമം. കാര്യമായ ലക്ഷണമില്ലാത്ത കൊവിഡ് ബാധിതരുടെ ചികിത്സ വീടുകളിലായതോടെയാണ് പൾസ് ഓക്‌സിമീറ്ററുകളുടെ ആവശ്യമേറിയത്. മെഡിക്കൽ സ്റ്റോറുകളിൽ പൾസ് ഓക്‌സീമീറ്റർ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വിരലിലെണ്ണാവുന്ന ഓക്‌സി മീറ്ററുകളാണ് പല മെഡിക്കൽ ഷോപ്പുകളിലും സ്റ്റോക്കുള്ളത്. അതെസമയം വിലയും ഡിമാൻഡും ഉയർന്നതോടെ വ്യാജൻമാരും സുലഭമായിട്ടുണ്ട്. ആറുമാസം മുമ്പ് 1000 രൂപയ്ക്ക് താഴെയായിരുന്നു വിലയെങ്കിൽ നിലവിൽ 1,500 രൂപ മുതൽ 4000 രൂപ വരെയാണ് വിപണി വില. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽ നിന്ന് 800 രൂപയിൽ താഴെ വിലയ്ക്ക് ഓക്സിമീറ്റർ ലഭിക്കുമെങ്കിലും ആവശ്യക്കാർ ഏറിയതോടെ ഇവിടെയും സ്റ്റോക്ക് കുറവാണ്. ഓൺലൈൻ വിപണിയിൽ ഡിമാൻഡ് കൂടിയതോടെ സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ചൈന, അമേരിക്ക, കൊറിയ എന്നിവിടങ്ങളിൽനിന്നാണ് പൾസ് ഓക്സിമീറ്ററുകൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതിയിൽ ചൈനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഓക്സിമീറ്ററുകളുടെ വരവിനെ സാരമായി ബാധിച്ചതായി പറയുന്നു.
പൾസ് ഓക്സി മീറ്റർ
ശരീരത്തിൽ നിന്ന് രക്തം എടുക്കാതെ ഓക്‌സിജന്റെ അളവ് അറിയാൻ സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്‌സിമീറ്റർര്‍. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് മൂന്നു മണിക്കൂർ ഇടവിട്ട് ശരീരത്തിലെ ഓക്‌സിജന്റെ അളവും ഹൃദയമിടിപ്പും പരിശോധിക്കാൻ പൾസ് ഓക്സി മീറ്റർ സഹായകമാണ്. ഓക്‌സിജന്റെ അളവ് 90 ശതമാനത്തിൽ താഴെയെത്തിയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കാനാണ് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |