കൽപ്പറ്റ: വയനാട്ടിൽ എൽ.ഡി.എഫിന്റെ മാനം കാത്ത മാനന്തവാടിയിലെ സിറ്റിംഗ് എം.എൽ.എ ഒ. ആർ.കേളു മന്ത്രിയായേക്കും. കേളുവിന്റെ മന്ത്രി സ്ഥാനം ഇടത് കേന്ദ്രങ്ങളും തള്ളുന്നില്ല. മുൻ മന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ.ജയലക്ഷ്മിയെ രണ്ടാം തവണയാണ് ഒ. ആർ.കേളു പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ തവണ 1307 വോട്ടിനാണ് പരാജയപ്പെടുത്തിയതെങ്കിൽ ഇത്തവണ 9282ലേക്ക് ഉയർന്നു. യു.ഡി.എഫ് കോട്ടയിൽ ഇടതുമുന്നണിയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. മികച്ച ജനപ്രതിനിധിയെന്ന് പേരെടുത്ത കേളുവിന് എതിരാളികൾ പോലും വോട്ട് ചെയ്തുവെന്ന് വേണം കരുതാൻ. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രണ്ട് തവണയും മാനന്തവാടി ബ്ളാേക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചതിന് ശേഷമാണ് മന്ത്രി യായിരുന്ന പി.കെ.ജയലക്ഷ്മിക്കെതിരെ കേളു മത്സരരംഗത്തെത്തുന്നത്. മാനന്തവാടിയിൽ മെഡിക്കൽ കോളേജ് കൊണ്ടുവന്നതും റോഡുകൾ നവീകരിച്ച് യാത്രാക്ലേശം പരിഹരിച്ചതും മണ്ഡലത്തിലെ വിവിധ മേഖലകളിൽ വികസനമെത്തിച്ചതും കേളുവിനെ ജനകീയനാക്കി. തിരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് മാനന്തവാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമായി മൈസൂർ റോഡ് ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ എം.എൽ.എ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ വ്യാപാരികളിൽ നിന്നടക്കം വലിയ പിന്തുണ നേടാൻ കഴിഞ്ഞു. കേളു മന്ത്രിയാവുകയാണെങ്കിൽ വയനാട്ടിലെ ആദിവാസി മേഖലയിൽ നിന്നുള്ള ഇടതുമുന്നണി സർക്കാരിലെ ആദ്യ മന്ത്രിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |