കുറ്റ്യാടി: വട്ടോളി ഗവ. യു.പി സ്കൂൾ മുറ്റത്തെ ഒളോർ മാവുകളിൽ കായ്ച്ചിരിക്കുന്ന മാങ്ങകൾ പറിക്കാനും പെറുക്കാനും ആളിലാതെ കാറ്റിലാടുകയാണ്. നീണ്ട കൊവിഡ് കാലം വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റിയതാണ് മാങ്ങയേയും അനാഥമാക്കിയത്. സീസണായാൽ ഉണ്ണിമാങ്ങയാകുമ്പോൾ തന്നെ കുട്ടികൾ മാവിൻ ചുവട്ടിൽ നിലയുറപ്പിക്കും. വീണു കിടക്കുന്ന ഉണ്ണിമാങ്ങ പെറുക്കിയും എറിഞ്ഞു വീഴ്ത്തിയും തല്ലിക്കൊഴിച്ചും കുട്ടികളുടെ ബഹളമായിരിക്കും കുറെകാലം. അദ്ധ്യാപകർ കണ്ണുരുട്ടണം കുട്ടികൾ ക്ലാസിലെത്താൻ. ഇന്നിപ്പോൾ ഉണ്ണി മാങ്ങ പെറുക്കാനോ, തല്ലി കൊഴിക്കാനോ കുട്ടികളില്ല. മാവിൻ ചുവട്ടിലെ കളികളും ഉണ്ണി മാങ്ങ പെറുക്കലും ഇനി എന്നാണെന്നാർക്കും അറിയില്ല. നേരത്തെ വേനലവധിയോട് അടുക്കുമ്പോഴേക്കും സ്കൂൾ മുറ്റത്ത് മാങ്ങയും ഇലകളും ഒഴിഞ്ഞ മാവ് മാത്രമേ കാണാറുള്ളു. വട്ടോളി, അരൂർ തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം അധികമായി കണ്ടുവരുന്ന ഒളോർ മാങ്ങ എറെ രുചിയും മധുരവുമുള്ള ഇനമാണ്. ആവശ്യക്കാരും ഏറെയാണ്. ഉണ്ണി മാങ്ങയായാൽ തന്നെ പലയിടത്തും കച്ചവടം ഉറപ്പിച്ചിരിക്കും.ഇക്കുറി ഒളോർ മാങ്ങയുടെ വിളവ് നന്നേ കുറവായിരുന്നുവെന്ന് അദ്ധ്യാപകനും കൃഷിക്കാരനുമായ എലിയാറ ആനന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |