കോഴിക്കോട്: കൊവിഡിനെ തുരത്താൻ തുറന്നിട്ട പോർമുഖത്ത് നിശബ്ദ പോരാളികളായി ഒരുകൂട്ടർ ഉറക്കമിളച്ചിരിപ്പുണ്ട്, നമ്മുടെ ജൂനിയർ മാലാഖമാർ. മുൻകരുതൽ മുതൽ വാക്സിൻ വിതരണം വരെ നീളുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ എന്നും മുന്നിലാണ് ജൂനിയർ ഹെൽത്ത് ഹെൽത്ത് നഴ്സുമാർ. കൊവിഡ് പോസിറ്റീവായവരെ വിളിച്ചറിയിക്കുന്നതും ആവശ്യമായ നിർദേശങ്ങൾ കൈമാറുന്നതും മരുന്നുകളെത്തിക്കുന്നതും സുഖ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടേിരിക്കുന്നതും ഇവർ തന്നെ.
സംസ്ഥാന സ്റ്റോറിൽ നിന്ന് റീജ്യണൽ സ്‌റ്റോറിലേക്കും പിന്നീട് ജില്ലാ സ്‌റ്റോറിലേക്കുമെത്തുന്ന വാക്സിൻ താലൂക്ക് ആശുപത്രി, പ്രൈമറി ഹെൽത്ത് സെന്റർ, സ്വകാര്യ ആശുപത്രികൾ, മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം എത്തുന്നത് ഇവരുടെ കൈകളിലൂടെയാണ്. ഒരു ദിവസം എത്ര പേർ വാക്സിൻ സ്വീകരിച്ചു, എത്ര ഡോസ് വാക്സിൻ ഓരോ കേന്ദ്രങ്ങളിലും ബാക്കിയുണ്ട് തുടങ്ങിയ കാര്യങ്ങൾ അതത് ദിവസം വൈകീട്ട് തന്നെ വിവരങ്ങൾ അധികൃതർക്ക് നൽകണം. കൊവിഡ് സ്മാർട്ട് ടെസ്റ്റ് സെന്ററുകളിലും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കൊപ്പവും എന്നുമുണ്ട് ഇക്കൂട്ടർ.
കൊവിഡ് ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും ഇവർ തന്നെ. ഒരു ദിവസം എത്ര കൊവിഡ് പോസിറ്റീവുണ്ട്, പോസിറ്റീവായവരിൽ എത്രപേർ നെഗറ്റീവായി, ആശുപത്രികളിൽ എത്ര പേർ ചികിത്സയിലുണ്ട്, വീടുകളിൽ ചികിത്സയിലുള്ളവർ തുടങ്ങിയ കാര്യങ്ങളെല്ലാം അതത് ദിവസം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് ഇവരുടെ ജോലി സമയമെങ്കിലും പലപ്പോഴും രാത്രിയോളം നീളും.
ഫീൽഡ്തല പ്രവർത്തനങ്ങൾ, അമ്മയും കുഞ്ഞിന്റെയും ആരോഗ്യം, ഗർഭിണികളുടെ പരിചരണം, ബുധനാഴ്ചകളിലെ പ്രതിരോധ കുത്തിവെപ്പ് എന്നിവയായിരുന്നു ഇവരുടെ സ്ഥിരം ചുമതലകൾ. എന്നാൽ കൊവിഡ് ഭീഷണിയായി എത്തിയതോടെ ആരോഗ്യ വകുപ്പിന്റെ പ്രധാന പ്രതിരോധ ജോലികളിലെല്ലാം ഇവരും പങ്കാളികളായി. ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിൽ 400ലേറെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |