SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 PM IST

വിടാതെ കാറ്റും മഴയും കലിയിളകി കടൽ തീരം കവർന്ന്...

riyas
കടലുണ്ടിയിൽ കടൽക്ഷോഭമുണ്ടായ സ്ഥലം നിയുക്ത എം.എൽ.എ അഡ്വ.പി.എ മുഹമ്മദു റിയാസ് സന്ദർശിച്ച് വിവരങ്ങൾ തേടുന്നു

 ബേപ്പൂർ - ഗോതീശ്വരം റോഡ് കടലെടുത്തു

കോഴിക്കോട് /കടലുണ്ടി/വടകര: വിട്ടൊഴിയാത്ത കാറ്റിനും മഴയ്ക്കുമൊപ്പം കടൽക്ഷോഭം അതിരൂക്ഷമായി. ജില്ലയിലെ തീരദേശ മേഖലയാകെ കടലാക്രമണ ഭീതിയിൽ അമർന്നിരിക്കുകയാണ്. ചാലിയം, കടലുണ്ടിക്കടവ്, കപ്പലങ്ങാടി ഭാഗങ്ങളിലായി 40 വീടുകളിൽ വെള്ളം കയറി. ബേപ്പൂർ - ഗോതീശ്വരം റോഡ് കടലെടുത്തു. കൊയിലാണ്ടി കൊല്ലം പാറപ്പളളിയിൽ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തോപ്പയിലും ആളുകളെ മാറ്റി താമസിപ്പിച്ചു.

ചാത്തമംഗലം ചോനോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങി മരിച്ചു. ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നുണ്ട്.

കടലുണ്ടി ഗ്രാമ പഞ്ചായത്തിൽ ചാലിയം മുതൽ കടലുണ്ടിക്കടവ് വരെ തിരമാലകൾ ആഞ്ഞടിച്ച് നിരവധി വീടുകളിൽ വെള്ളം കയറി. ജനങ്ങളാകെ ഭീതിയിലാണ്. എം.കെ രാഘവൻ എം.പി, നിയുക്ത എം.എൽ.എ അഡ്വ.മുഹമ്മദ് റിയാസ് എന്നിവർ കടലാക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി ഗവാസ്, സി പി ഐ ജില്ലാ കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, സ്ഥിരം സമിതി അദ്ധ്യക്ഷരായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട് തുടങ്ങിയവരും തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചു.

വടകര, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല, പാണ്ടികശാല, മുകച്ചേരി, കുരിയാടി, ആവിക്കൽ ഭാഗങ്ങളിലും ആളുകൾ ഭീതിയിലാണ്. തിരമാലകൾ കടൽഭിത്തിയും കടന്ന് വീടുകളിലേക്ക് കയറുന്ന സ്ഥിതിയായി.

കെ മുരളീധരൻ എം.പി, നിയുക്ത എം.എൽ.എ കെ.കെ രമ എന്നിവരെ കൂടാതെ ഡെപ്യുട്ടി തഹസിൽദാർ സുധീർ, വില്ലേജ് ഓഫീസർ ഷീന ചെറിയാൻ തുടങ്ങിയവരും തീരദേശ മേഖലിലെത്തി ജനങ്ങളെ ആശ്വസിപ്പിച്ചു.

അഴിയൂർ പഞ്ചായത്തിലെ മൂന്ന് തീരദേശ വാർഡുകളിൽ പൊടുന്നനെയുണ്ടായ കടൽക്ഷോഭം തീരദേശവാസികളെ ദുരിതത്തിലാക്കി. ചോമ്പാല ഹാർബർ പരിസരം, നടുത്തോട്, കാപ്പുഴക്കൽ, എരിക്കിൽ ഭാഗത്താണ് കടൽക്ഷോഭം രൂക്ഷമായത്. ചോമ്പാല ഹാർബർ പരിസരത്ത് മത്സ്യതൊഴിലാളികളുടെ രണ്ട് തോണികൾ കടലെടുത്തു. മറ്റ് തോണികൾ ജെ.സി.ബി ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവിടെ നൂറ് മീറ്ററോളം കടലെടുത്ത അവസ്ഥയാണ്. തിരദേശ റോഡിനും ഭിക്ഷണിയുണ്ട്. സ്ഥിതി രൂക്ഷമാവുകയാണെങ്കിൽ ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കടലാക്രമണ പ്രദേശങ്ങൾ നിയുക്ത എം എൽ എ കെ.കെ രമ, പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ എന്നിവർ സന്ദർശിച്ചു.

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 17 വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.