സുൽത്താൻ ബത്തേരി: കനത്ത മഴയിലും ശക്തമായ കാറ്റിലും വയനാട്ടിൽ പരക്കെ കൃഷിനാശം. തീർത്തും പ്രതീക്ഷയറ്റ അവസ്ഥയിലാണ് നൂറുകണക്കിന് കർഷകർ.
ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലെ വാഴയും കപ്പയും കവുങ്ങും മറ്റും നശിച്ചു. ഒട്ടുമിക്കവർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ലോണെടുത്തും പണയം വെച്ചും പാട്ടത്തിനെടുത്തും കൃഷിയിറക്കിയവർ ഇപ്പോൾ ഉപജീവനമാർഗം അടഞ്ഞ നിലയിലായി. മാസങ്ങളുടെ അദ്ധ്വാനമാണ് മണിക്കൂറുകൾക്കിടയിൽ പാഴായത്.
രണ്ട് ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ ആ പ്രയത്നം എല്ലാം വെള്ളത്തിലാക്കുകയായിരുന്നു. കനത്ത കാറ്റിൽ ആയിരക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. വിളവെടുക്കാറായ കപ്പ വെള്ളത്തിനടിയിലായതോടെ ആ വഴിയ്ക്കുള്ള പ്രതീക്ഷയും അസ്ഥാനത്തായി.
കാട്ടാനക്കൂട്ടത്തിനു പുറമെ കുരങ്ങ്, പന്നി, കാട്ടാ തുടങ്ങിയവയുടെ അതിക്രമം തടയാൻ രാവും പകലും ഒരു പോലെ കാവൽ നിന്നാണ് കർഷകർ വിള സംരക്ഷിച്ചു പോന്നിരുന്നത്. അതിനിടെ, കൊവിഡ് തീവ്രവ്യാപനം വിപണിയിൽ സൃഷ്ടിച്ച പ്രതിസന്ധി മിക്കതിനും വിലയിടിവ് വരുത്തിവെച്ചിരുന്നു. ഒരു ഘട്ടത്തിൽ, മുടക്കിയ പണം പോലും ലഭിക്കാത്ത സാഹചര്യത്തിൽ കിട്ടുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ടി വന്നു ബഹുഭൂരിപക്ഷം കർഷകർക്കും. എന്നാൽ പലർക്കും അതിനും പറ്റാതായി. അതിനിടയ്ക്കാണ് ബാക്കിയുള്ള വിളകൾ തീർത്തും കനത്ത മഴയിലും കാറ്റിലുമായി നശിച്ചത്. കാലവർഷം തുടങ്ങാനിരിക്കെ ഇനിയുള്ള നാളുകൾ എങ്ങനെ തള്ളി നീക്കുമെന്ന ആധിയിലാണ്
കർഷകരൊക്കെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |