കോഴിക്കോട്: കൊവിഡ് വ്യാപനം ഭീതിതമായ ഘട്ടത്തിൽ നിന്ന് ജില്ല പതുക്കെ കരകയറുന്നു. കൊവിഡ് നിയന്ത്രണ വിധേയമാകുന്നതായാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായാണ് കണക്കുകൾ നൽകുന്ന സൂചനയും. മേയ് ഒമ്പതിന് അവസാനിച്ച ആഴ്ചയിൽ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കഴിഞ്ഞയാഴ്ച 25.5 ശതമാനമായി കുറഞ്ഞു. മാർച്ച് 14 മുതലാണ് രണ്ടാംതരംഗം ശക്തി പ്രാപിച്ചത്. 4.47 ആയിരുന്ന പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു. മേയ് 15ന് 2966, 16ന് 2406, 17ന് 1492 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവുണ്ടായി. ഞായറാഴ്ച 20.06 ശതമാനവും തിങ്കളാഴ്ച 17.61 ശതമാനവുമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയുണ്ടായി.
ജില്ലയിൽ പൊതുവിൽ രോഗ വ്യാപനം കുറഞ്ഞെങ്കിലും ചില തദ്ദേശഭരണ പ്രദേശങ്ങളിൽ ഇപ്പോഴും ഭീഷണി നിലനിൽക്കുകയാണ്. രോഗലക്ഷണങ്ങളില്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് വ്യാപനം കുറയാതിരിക്കാൻ കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഒരുക്കിയ താത്ക്കാലിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറി നിൽക്കാൻ വിമുഖത കാട്ടുന്നവരുമുണ്ട്. ജില്ലയിൽ 23 തദ്ദേശ ഭരണ പ്രദേശങ്ങളിൽ ടി.പി.ആർ 30 ശതമാനത്തിന് മുകളിലാണ്. ഇവിടങ്ങളിൽ നിയന്ത്രണം കർശനമായി തുടരും. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും ജാഗ്രത ഈ പ്രദേശങ്ങളിൽ ഉണ്ടാവണമെന്ന് ജില്ലാ കളക്ടർ സാംബശിവറാവു പറഞ്ഞു.
ആയഞ്ചേരി, ചങ്ങരോത്ത്, കായണ്ണ , തുറയൂർ, അരിക്കുളം എന്നീ പഞ്ചായത്തുകളിലാണ് താരതമ്യേന രോഗ വ്യാപനം കുറവുള്ളത്. ഇവിടങ്ങളിൽ 17- 21 ശതമാനത്തിന് ഇടയിലാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ടി.പി.ആർ ഉയർന്ന
തദ്ദേശ ഭരണ പ്രദേശങ്ങൾ ( ശതമാനകണക്കിൽ)
ഒളവണ്ണ - 45
തൂണേരി- 44
കോട്ടൂർ -38
ചേളന്നൂർ -37
രാമനാട്ടുകര -37
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |