കോഴിക്കോട്: ഐ.എൻ.എൽ രൂപീകൃതമായി 27 വർഷം കഴിഞ്ഞെങ്കിലും ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത്. മന്ത്രിയാകുന്നതാവട്ടെ രൂപീകൃത കാലം മുതൽ പാർട്ടിയിൽ ഉറച്ച നിന്ന അഹമ്മദ് ദേവർകോവിലും.
1994ൽ ഡൽഹിയിൽ വച്ചാണ് ഇബ്രാഹിം സുലൈമാൻ സേഠിന്റെ നേതൃത്വത്തിൽ ഐ.എൻ. എൽ രൂപീകരിക്കുന്നത്. അന്നുമുതൽ ഐ.എൻ.എൽ ഇടത് മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ മുന്നണി പ്രവേശം അനന്തമായി നീണ്ടു. ഒടുവിൽ രണ്ട് വർഷം മുമ്പാണ് ഘടക കക്ഷിയാക്കാൻ തീരുമാനിച്ചത്.
കോഴിക്കോട് സൗത്തിൽ ലീഗിലെ ടി.പി.എം സഹീറിനെ പരാജയപ്പെടുത്തി പി.എം.എ സലാം വിജയിച്ചിരുന്നുവെങ്കിലും ഇടതുമുന്നണി അധികാരത്തിലെത്തിയ വർഷം ഘടകകക്ഷിയല്ലെന്ന കാരണത്താൽ മന്ത്രി സ്ഥാനം ലഭിച്ചില്ല. തുടർന്ന് ഇടതുമുന്നണി ഐ.എൻ.എല്ലിനെ അവഗണിക്കുകയാണെന്ന് ആരോപിച്ച് പി.എം.എ സലാം മുസ്ലിംലീഗിലേക്ക് തിരിച്ചുപോയി. കോഴിക്കോട് സൗത്തിൽ നിന്ന് തന്നെയാണ് അഹമ്മദ് ദേവർകോവിലും ജയിച്ചിരിക്കുന്നത്. മുസ്ളിം ലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥി അഡ്വ. നൂർബീന റഷീദിനെയാണ് പരാജയപ്പെടുത്തിയത്.
ഐ.എൻ.എല്ലിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ അഹമ്മദ് ദേവർകോവിൽ പാർട്ടിയുടെ താഴെത്തട്ട് മുതൽ പ്രവർത്തിച്ചു വന്ന നേതാവാണ്. കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്വദേശിയാണ്. നാദാപുരം മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി , അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടര വർഷത്തേക്കാണ് മന്ത്രി സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |