തേങ്ങ വില കുറഞ്ഞു
കോഴിക്കോട്: രണ്ടാം ലോക്ക് ഡൗണിലും സംഭരണത്തിനെന്ന പോലെ കയറ്റുമതിക്കും പൂട്ടു വീണതോടെ കേര കർഷകർ ആധിയുടെ കയത്തിൽ.
വിളവെടുത്ത നാളികേരം പറമ്പിൽ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ് കർഷകർ നല്ലൊരു പങ്കും. ഇപ്പോൾ പണിക്കാർക്ക് വരാനോ വാഹനസൗകര്യമോ ഇല്ലാതായതോടെ വിത്ത് തേങ്ങ സംഭരണവും നിലച്ചിരിക്കുകയാണ്. മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിലടക്കം നാളികേരം കുന്നുകൂടി നശിക്കുകയാണ്.
വെളിച്ചണ്ണ ഉത്പാദനമുൾപ്പെടെ നിലച്ചിരിക്കെ മില്ലുടമകൾ നാളികേരം വാങ്ങാത്തതും ഇവർക്ക് തിരിച്ചടിയായി. കുറ്റ്യാടി, ബാലുശ്ശേരി, പേരാമ്പ്ര, താമരശ്ശേരി മേഖലയിൽ നാളികേര കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവർ വരുമാനമില്ലാതെ വല്ലാത്ത പ്രതിസന്ധിയിലായി. കിട്ടുന്ന വിലയ്ക്ക് പോലും നാളികേരം വിൽക്കാനാവാതെ വിഷമിക്കുകയാണിവർ. സമ്പൂർണ അടച്ചുപൂട്ടലിൽ നാളികേര വില്പന കേന്ദ്രങ്ങളും പെട്ടതോടെ ഒരു രക്ഷയുമില്ലെന്ന സാഹചര്യത്തിൽ ബദൽമാർഗം കണ്ടെത്താനാവുന്നുമില്ല.
ദിനംപ്രതി ശരാശാരി 50 ലോഡ് തേങ്ങയെങ്കിലും കോഴിക്കോട്ടുനിന്ന് തമിഴ്നാട്ടിലേക്ക് കയറ്റിപ്പോവുന്നതാണ്. കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികൾ കൂടി അടച്ചതോടെ കൊറോണ ഭീതി വതോടെ എല്ലാം തകിടം മറിഞ്ഞു.
മിനി ലോക്ക് ഡൗൺ തുടങ്ങിയതോടെ തന്നെ തമിഴ്നാട്ടിലേക്കുള്ള ലോഡ് നീക്കം മുടങ്ങിയിരുന്നു. പിന്നെ, പ്രാദേശിക മില്ലുകാരിലായിരുന്നു കർഷകരുടെ പ്രതീക്ഷയത്രയും. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിറകെ ആ വഴിയും അടഞ്ഞു. ഏറെ പ്രശസ്തമായ കുറ്റ്യാടി ഇനം വിത്ത് തേങ്ങയ്ക്ക് പോലും സംഭരിക്കാതായതും
കർഷകർക്ക് വലിയ തിരിച്ചടിയായി. മികച്ച ഗുണമേന്മയുള്ള കുറ്റ്യാടി തേങ്ങ ദിവസം അഞ്ചു ലോഡെങ്കിലും കയറ്റിപ്പോവാറുണ്ട്. സമയത്ത് കയറ്റിയില്ലെങ്കിൽ ഇവ വിത്ത് തേങ്ങയ്ക്കു പോലും ഉപയോഗിക്കാൻ കഴിയില്ല . പൊതുവേ ആവശ്യസാധനങ്ങളുടെ കടകളിൽ കാണുന്ന തിരക്ക് പോലും നാളികേര സംഭരണ കേന്ദ്രങ്ങളിൽ ഇപ്പോഴില്ല. ഇനിയെങ്കിലും നാളികേര വില്പന കേന്ദ്രങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ ഇളവ് നൽകണമെന്ന ആവശ്യമാണ് കർഷകരുടേത്.
കിലോവിന് 10രൂപയുടെ ഇടിവ്
കയറ്റുമതി നിലച്ചതോടെ ഉടയ്ക്കാത്ത നാളികേരത്തിന്റെ വില കിലോഗ്രാമിന് 42 രൂപയിൽ നിന്നു 32 രൂപയായി കുറഞ്ഞു. നാളികേരം വാങ്ങാൻ ആളില്ലാത്തതിനാൽ ഇനിയും വില കുറയുമെന്ന ആശങ്കയിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |