കോഴിക്കോട്: കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്ക് ജില്ലയിൽ ഹോമിയോ കേന്ദ്രങ്ങൾ പൂർണസജ്ജം. ജില്ലയിലെ ആശുപത്രികളിലും ഡിസ്‌പൻസറികളിലും ഇതിനായി പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് അതിരൂക്ഷമായി വ്യാപിച്ച ആദ്യഘട്ടത്തിൽ ജില്ലയിൽ പ്രതിരോധ മരുന്ന് വിതരണം ഊർജ്ജിതപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ കൊവിഡ് ബാധിതരിലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പാർശ്വഫലങ്ങളില്ലാതെ സമഗ്രമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണെന്ന് ഡി.എം.ഒ ഡോ. കവിത പുരുഷോത്തമൻ പറഞ്ഞു.
പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കും. ആയുഷ് ഡിസ്‌പൻസറികളിൽ കൊവിഡാനന്തര ചികിത്സാ ഒ.പി കളും പ്രവർത്തിക്കുന്നുണ്ട്. റഫറൽ കേന്ദ്രവും ജില്ലാ ആശുപത്രിയിലുണ്ട്.
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ എല്ലാ ദിവസവും കൊവിഡാനന്തര ചികിത്സാ ക്ലിനിക്ക് പ്രവർത്തിക്കും. പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ചികിത്സാകേന്ദ്രം പ്രവർത്തിക്കുക.
ജില്ലയിലെ എല്ലാ സർക്കാർ, എൻ.എച്ച്.എം സ്ഥാപനങ്ങളിലും പ്രതിരോധ മരുന്ന് ലഭ്യമാണ്. വാർഡ് മെമ്പർമാർ, ആർ.ആർ.ടി എന്നിവർ വഴി വാർഡിലെ മുഴുവൻ ആളുകൾക്കും പ്രതിരോധമരുന്ന് എത്തിക്കും. ക്വാറന്റൈനിലുളളവർക്കും പ്രാഥമിക സമ്പർക്കത്തിലുളളവർക്കും ഈ മരുന്ന് കഴിക്കാം. 21 ദിവസം കൂടുമ്പോൾ പ്രതിരോധ മരുന്ന് ആവർത്തിച്ച് കഴിക്കണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്കും ലഘുവായ രോഗലക്ഷണങ്ങൾ മാത്രമുളളവർക്കും ടെലി മെഡിസിൻ സംവിധാനത്തിലൂടെ ആർ.ആർ.ടി മാർ മുഖേന മരുന്ന് ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |