പാർസൽ നഷ്ടമെന്ന് ഉടമകൾ
ഭക്ഷണം കിട്ടാതെ ആശുപത്രി രോഗികൾ
വടകര: ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഹോട്ടലുകൾക്ക് ഇളവുണ്ടെങ്കിലും നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും റസ്റ്റോറന്റുകളും ചായക്കടകളും ഇപ്പോഴും അടഞ്ഞു തന്നെ. പാർസൽ മാത്രം നൽകി വരവും ചെലവും ഒത്തുപോകില്ലെന്ന് കണ്ടതോടെ പലരും താഴ് അഴിക്കാതെയായി. വടകര ടൗണിൽ 175 ഹോട്ടലുകളും ചായക്കടകളുമുണ്ട്. ഇവയിൽ 40 ഓളം കടകൾ മാത്രമാണ് തുറക്കുന്നത്. രണ്ടാം ലോക്ക് ഡൗണിന്റെ തുടക്കത്തിൽ 100 ഓളം കടകൾ തുറന്നിരുന്നു. എന്നാൽ പലയിടത്തും പാർസൽ കൊടുക്കാൻ ബുദ്ധിമുട്ടായി. ഡിസ്‌പോസിബിൾ കപ്പിൽ ചായ കൊടുക്കുമ്പോൾ ആളുകൾ കൂട്ടംകൂടി നിൽക്കുന്നുവെന്ന പരാതി ഉയർന്നതോടെ ചില കടകൾ പൊലീസും കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റുമാരും പൂട്ടിച്ചു. ചിലയിടത്ത് മുന്നറിയിപ്പ് നോട്ടീസ് നൽകി. ചായ വിൽപ്പന കുറഞ്ഞപ്പോൾ പലഹാരം മാത്രം വാങ്ങാൻ ആളുകൾ വരാതായതോടെ പലരും കട അടച്ചു. തുറക്കുന്ന കടകളിലാവട്ടെ കച്ചവടം വളരെ കുറവാണ്. ഹോട്ടലുകൾ അടഞ്ഞതോടെ നഗരത്തിൽ ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. ആശുപത്രി പരിസരത്തെ ഹോട്ടലുകൾ അടഞ്ഞത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. നഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രമാണ് കാന്റീൻ സൗകര്യമുളളത്. മറ്റ് ആശുപത്രിയിലുളളവരെല്ലാം ഹോട്ടലുകളെയാണ് ഇതുവരെ ആശ്രയിച്ചിരുന്നത്. ഒറ്റപ്പെട്ട ചില ഹോട്ടലുകൾ നിയന്ത്രണം ലംഘിച്ചതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. ഇതോടെ മറ്റ് ഹോട്ടലുകളും അടച്ചുപൂട്ടുന്ന സ്ഥിതിയായി.
'നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഹോട്ടലുകൾ തുറക്കാൻ സംവിധാനം ഒരുക്കണം'.
ടി.ഇ.ഷാനു ചോറോട്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |