നാദാപുരം: ലോക്ക് ഡൗണിൽ തെരുവ് നായകളുടെ വിശപ്പകറ്റി ഓട്ടോ തൊഴിലാളിയുടെ വേറിട്ട മാതൃക.
കല്ലാച്ചി തെരുവൻപറമ്പിലെ പെരുവാൻ വീട്ടിൽ ലിനീഷാണ് ഭക്ഷണവുമായി 'തെരുവിന്റെ കാവൽക്കാരെ' തേടി എന്നുമെത്തുന്നത്. രണ്ടര വർഷം മുമ്പ് പ്രവാസ ജീവിതം വിട്ട് നാട്ടിലെത്തിയ ലിനീഷ് ഓട്ടോ തൊഴിലാളി ആയതോടെയാണ് തെരുവു നായകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയത്. പ്രവാസ കാലത്തിനിടെ വിവിധ രാജ്യക്കാരായ തൊഴിലാളികൾ ഭക്ഷണം കിട്ടാതെ വലയുന്ന കാഴ്ച കണ്ടതിന്റെ നൊമ്പരം തെരുവിൽ അലയുന്ന നായകളിലൂടെ തീർക്കുകയാണ്. രണ്ട് വർഷമായി തുടരുന്ന ശീലത്തിന് ഇതുവരെ മുടക്കം വന്നിട്ടില്ല. ദിവസവും രാവിലെ പത്ത് മണിയോടെ കല്ലാച്ചി, നാദാപുരം ടൗണുകളിലെ ഇറച്ചി കടകളിൽ നിന്ന് മാംസാവശിഷ്ടം ശേഖരിച്ച് ലിനീഷ് ഓട്ടോറിക്ഷയിൽ നായകളെ തേടിയെത്തും. ഓട്ടോറിക്ഷയുടെ ഹോൺ കേട്ടാൽ മതി എവിടെയായാലും നായകൾ പിന്നാലെ കൂടും. ലോക്ക് ഡൗണിൽ ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം കിട്ടാതായതോടെ നായകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ലിനീഷ് പറയുന്നു. വടകര മേഖലയിലെ വെറ്ററിനറി ഡോക്ടർമാർക്കും സുപരിചിതനാണ് ഈ ചെറുപ്പക്കാരൻ. വാഹനമിടിച്ച് പരിക്കേൽക്കുന്ന നായകളെ മൃഗാശുപത്രികളിൽ എത്തിച്ച് സുഖപ്പെടുത്തിയ അനുഭവങ്ങൾ നിരവധിയുണ്ട് ഇയാൾക്ക് . തുടക്ക കാലത്ത് നായകൾക്ക് ഭക്ഷണം നൽകുന്നത് കടക്കാർക്കും മറ്റും ഇഷ്ടമായിരുന്നില്ല. വാക്ക് തർക്കം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് കഥ മാറി. ഓട്ടോ ഡ്രൈവർമാരും കച്ചവടക്കാരും ലിനീഷിന്റെ വലിയ മനസിനൊപ്പമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |