കോഴിക്കോട്: ലോക്ക് ഡൗൺ തുടരവെ തന്നെ ഇളവുകളോടെ അക്ഷയ സെന്ററുകൾ ഇന്നലെ തുറന്നപ്പോൾ മിക്കയിടത്തും എത്തിയത് വിരലിലെണ്ണാവുന്നവർ മാത്രം. പൊതുവാഹന ഗതാഗതം ഇനിയും പുനരാരംഭിച്ചില്ലെന്നതുകൊണ്ടു തന്നെയാവാം ആളുകളുടെ വരവ് വല്ലപ്പോഴുമായിരുന്നു.
പതിവിൻപടി രാവിലെ 9 ന് തുറന്ന ജില്ലയിലെ അക്ഷയ സെന്ററുകളിലൊക്കെയും നല്ലൊരു പങ്ക് സമയവും വെറുതെയിരിക്കേണ്ടി വന്നു സ്റ്റാഫിന്. പൊതുവെ നല്ല തിരക്ക് അനുഭവപ്പെടാറുള്ള സെന്ററുകളിൽ പോലും ആവശ്യക്കാർ എത്തിയത് ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രം. ആധാർ കാർഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കെന്ന പോലെ ഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ തുടങ്ങിയവ അടയ്ക്കാനായാണ് കൂടുതൽ പേരും എത്തിയത്. തിരക്കില്ലാതിരുന്നിട്ടും വെെകിട്ട് 5 മണി വരെ തുറന്നിരുന്നു സെന്ററുകൾ.
കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദ്ദേശമുണ്ട് അക്ഷയ നടത്തിപ്പുകാർക്ക്. ഒരേ സമയം നാലിൽ കൂടുതലാളുകളെ അകത്ത് പ്രവേശിപ്പിച്ചുകൂടാ. സെന്ററിന്റെ പ്രവർത്തനത്തിന് രണ്ടു സ്റ്റാഫ് മാത്രമെ പാടുള്ളൂവെന്നുമുണ്ട്.
പൊതുജനങ്ങൾക്ക് അടിയന്തരാവശ്യങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും വില്ലേജ് ഓഫീസിൽ നിന്നുൾപ്പെടെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ജില്ലാ കളകർ എസ്.സാംബശിവ റാവുവിൻെറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ധാരണയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |