നാദാപുരം: കെട്ടിടമില്ലാതെ രണ്ട് പതിറ്റാണ്ടോളമായി ദുരിതത്തിലായ നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് അംഗൻവാടിക്ക് കെട്ടിടം പണിയാൻ ഭൂമി നൽകി വ്യാപാരി. തണ്ണീർപന്തൽ അങ്ങാടിയിലെ വ്യാപാരി കുമ്മങ്കോട് പൈക്കാട്ട് അമ്മദ് ഹാജിയാണ് രണ്ടര സെന്റ് ഭൂമി നൽകി മാതൃകയായത്. ടാർപോളിൻ ഷീറ്റിട്ട ഷെഡിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി രണ്ടു വർഷത്തോളമായി കുമ്മങ്കോട് ആരോഗ്യ ഉപകേന്ദ്രത്തിലെ ഇടുങ്ങിയ ഒറ്റ മുറിയിലാണ്. ആരോഗ്യ ഉപകേന്ദ്രം വിപുലീകരിക്കാൻ തീരുമാനിച്ചതോടെ അംഗൻവാടി നഷ്ടമാവുമെന്ന സ്ഥിതി വന്നതോടെ അമ്മദ് ഹാജി ഭൂമി നൽകാൻ മുന്നോട്ടുവരികയായിരുന്നു. കെട്ടിടം പണിയാൻ നാട്ടുകാരുടെ കമ്മിറ്റി ഭൂമി വാങ്ങാൻ പലതവണ ശ്രമിച്ചെങ്കിലും പൊന്നുംവിലയിൽ പലതും ഒടുങ്ങി. വട്ടോളി വടകര കനാൽ റോഡരികിലെ മണകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അമ്മദ് ഹാജി സ്ഥലം നൽകിയിരിക്കുന്നത്.
മാതാവ് അയിശു ഹജ്ജുമ്മയുടെ സ്മരണക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് അംഗൻവാടിക്ക് സ്ഥലം നൽകാൻ പ്രേരണയായതെന്ന് അമ്മദ് ഹാജി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |