നാദാപുരം: അടച്ചുപൂട്ടൽ പിന്നെയും നീളുമ്പോൾ കുറച്ചൊന്നുമല്ല കുട്ടിക്കൂട്ടം അനുഭവിക്കുന്ന നീറ്റൽ. സ്കൂളിന്റ അന്തരീക്ഷം നഷ്ടപ്പെടുന്നതു തന്നെ പ്രശ്നം. പഴയ പോലെ കളിചിരിയുടെയും കൂട്ടംകൂടലിന്റെയും ദിവസങ്ങൾ എന്നു തിരികെക്കിട്ടുമെന്ന് അറിയാത്തതിന്റെ വിഷമം. സാധാരണ കുട്ടികളുടെ അവസ്ഥയിതെങ്കിൽ, സ്‌കൂളിലേക്ക് ഇറങ്ങുന്നത് തന്നെ ഉല്ലാസയാത്രയായി കാണുന്ന ഭിന്നശേഷിക്കാരുടെ കാര്യമോ ?. ഇത്തരം കുട്ടികൾക്ക് ആശ്വാസമെന്നല്ല, അനുഗ്രഹം തന്നെയാവുകയാണ് രാമചന്ദ്രൻ മാസ്റ്ററുടെ ഓൺ ലൈനിലൂടെയുള്ള മ്യൂസിക് തെറാപ്പി.
കൊവിഡ് ലോക്ക് ഡൗണിൽ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ സംഗീത ചികിത്സ തെല്ലൊന്നുമല്ല മനസ്സിൽ ഊർജ്ജം നിറയ്ക്കുന്നത്. തൂണേരി, തിരുവല്ല ബി. ആർ.സികളിലെ വിദ്യാർത്ഥികൾക്കായാണ് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. സംഗീതാദ്ധ്യാപകൻ ടി.രാമചന്ദ്രന്റെ മ്യൂസിക് തെറാപ്പി. കുട്ടികളിലെ വിരസത അകറ്റുന്നതിനെന്ന പോലെ അവരിൽ ഉന്മേഷം ചൊരിയാനും സംഗീതം ഔഷധമാവുകയാണെന്ന് ഇദ്ദേഹം പറയുന്നു. ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസിൽ കഴിഞ്ഞ ദിവസം എഴുപതോളം കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികളിൽ സംഗീതത്തെ പറ്റി അവബോധം വളർത്തിയെടുക്കാൻ കൂടി ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു സംരംഭത്തിന് മുൻകൈയെടുത്തത്.
പുറമേരി രേവതി മ്യൂസിക് അക്കാദമിയിൽ ഇപ്പോൾ സംഗീതം പരിശീലിപ്പിക്കുന്നുണ്ട് രാമചന്ദ്രൻ. മുത്തച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. തൃപ്പൂണിത്തറ ആർ.എൽ.വി. സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം കഴിഞ്ഞ ശേഷം രണ്ട് വർഷത്തോളം ഉള്ള്യേരി പാലോറ ഹൈസ്കൂളിൽ സംഗീതാദ്ധ്യാപകനായിരുന്നു. പിന്നീടാണ് പുറമേരി കെ.ആർ ഹൈസ്കൂളിലെത്തുന്നത്. അദ്ധ്യാപകനായി. പിതാവ് വൈക്കം ക്ഷേത്രത്തിലെ മേൽശാന്തിക്കാരനായിരുന്നപ്പോഴാണ് തൃപ്പൂണിത്തറ അർ.എൽ.വി കോളേജിൽ സംഗീത പഠനത്തിന് പ്രവേശനം നേടുന്നത്. ഇക്കാലത്ത് രാമചന്ദ്രനും വൈക്കം ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്തിരുന്നു.
പദ്യരൂപത്തിൽ എഴുതിയ ഗാനമഞ്ജരി സംഗീത പുസ്തകം ഇദ്ദഹത്തിന്റേതായുണ്ട്. കലോത്സവ വേദികളിൽ ലളിതഗാനം മുതൽ ഉർദു സംഘഗാനം വരെ വിവിധ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയ ശിഷ്യഗണങ്ങൾ ഏറെയാണ്. നിരവധി സംഗീത ആൽബങ്ങൾ ഒരുക്കിയ ഇദ്ദേഹം ഷോർട്ട് ഫിലിമുകൾക്ക് പശ്ചാത്തലസംഗീതം പകർന്നിട്ടുമുണ്ട്. വീണ, കീബോർഡ് എന്നിവയിലുമുണ്ട് വൈദഗ്ദ്യം.
ഭാര്യ മഞ്ജുള ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. സംഗീതാദ്ധ്യാപികയാണ്. മൃദംഗം ആർട്ടിസ്റ്റാണ് മൂത്ത മകൻ മണിശങ്കർ. രണ്ടാമൻ അഭിരാമിന് വയലിനാണ് പ്രിയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |