കോഴിക്കോട്: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ തീനാളങ്ങൾ ഇങ്ങ് കരയിലും പടരുന്നു. ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബേപ്പൂരിലടക്കം വ്യാപകമായി പ്രതിഷേധസമരങ്ങൾ തുടരുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലും അമർഷത്തിന്റെ വേലിയേറ്റമാണ്.
ലക്ഷദ്വീപുമായി നൂറ്റാണ്ടുകളുടെ സാമൂഹിക - സാംസ്‌കാരിക ബന്ധമുണ്ട് മലബാറിന്; പ്രത്യേകിച്ച് കോഴിക്കോടിന്. ദ്വീപ് നിവാസികളുടെ കാര്യത്തിൽ മലബാറിൽ അതുകൊണ്ടുതന്നെ അസ്വസ്ഥത പുകയുന്നുമുണ്ട്.
പതിറ്റാണ്ടുകളായി ദ്വീപുമായി കച്ചവടബന്ധം പുലർത്തുന്ന നിരവധി പേരുണ്ട് ഇപ്പോഴും കോഴിക്കോട്ട്. ഉന്നതപഠനത്തിനായി ദ്വീപിൽ നിന്നു കേരളത്തിലെത്തുന്ന വിദ്യാർത്ഥികളും കുറച്ചൊന്നുമല്ല.
ലക്ഷദ്വീപ് നിവാസികൾക്ക് നിത്യോപയോഗസാധനങ്ങൾ കയറ്റിവടുന്നതിൽ ബേപ്പൂരിന് നിർണായക സ്ഥാനമുണ്ട്. ഈ ചരക്ക്നീക്കം പൂർണമായും ഇവിടെ നിന്ന് ഒഴിവാക്കി മംഗളുരു വഴിയാക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നതായാണ് ആരോപണം.
ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇങ്ങനെ ആശങ്കകൾ പലതും ഇവിടെ പങ്കു വെക്കുകയാണ് അലി മണിക് ഫാൻ ഉൾപ്പെടെയുള്ളവർ.
'' വളരെ സമാധാനപ്രിയരാണ് ലക്ഷ്വദ്വീപ് നിവാസികൾ. ആരുടെ കാര്യത്തിലും അനാവശ്യമായി ഇടപെടാറില്ല. അവിടെ വെറുതെ ആവശ്യമില്ലാത്ത നിയമങ്ങൾ നടപ്പാക്കരുത്. ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാറില്ല. പട്ടികവർഗവിഭാഗത്തിലുള്ളവരാണ് അവിടെയുള്ളവർ. ലക്ഷദ്വീപിന് പ്രത്യേക നിയമം തന്നെയുണ്ട്. അതാണ് ഇത്രയും കാലമായി നടപ്പാക്കിയിരുന്നത് ''
അലി അലി മണിക് ഫാൻ
''പലപ്പോഴായി ഏഴു തവണ ലക്ഷദ്വീപിൽ പോയിട്ടുണ്ട്. അവിടുത്തെ ആളുകളോടൊപ്പം താമസിച്ച് അവരുടെ ജീവിത ശെെലി മനസിലാക്കുക്കിയിട്ടുമുണ്ട്. വളരെ സമാധാനത്തോടെയും സ്നേഹത്തോടെയുമാണ് ദ്വീപ് നിവാസികൾ കഴിയുന്നത്. ഇങ്ങനെ ആളുകൾ ജീവിക്കുന്നിടത്ത് പെട്ടെന്ന് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത് അവരെ തകർക്കുന്നതിന് തുല്യമാണ്.
യഹ്യാഖാൻ
വിദ്യാഭ്യാസ പ്രവർത്തകൻ
''ലക്ഷദ്വീപിൽ ജനിച്ചുവളർന്ന ആളാണ് ഞാൻ. പുതിയ പരിഷ്കാരങ്ങൾ അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ദ്വീപ് നിവാസികൾക്ക് പറയാനുളളത് ആരും കേൾക്കുന്നു പോലുമില്ല.നീതിയ്ക്ക് വേണ്ടിയാണ് ഞങ്ങൾ പ്രതികരിക്കുന്നത്. വികസനത്തെ ഞങ്ങൾ എതിർക്കുന്നില്ല പക്ഷേ, എൽ.ഡി.എ.ആർ എന്ന കരിനിയമത്തിലൂടെ വികസനത്തിന്റെ പേരിൽ ഞങ്ങളുടെ സ്വത്തുക്കൾ കൂടി കവരാൻ ശ്രമിക്കുന്നതിനെതിരെയാണ് സമരം. ഒരു ദ്വീപിനെ അപ്പാടെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള ശ്രമത്തിനെതിരെ ശക്തമായി തന്നെ പോരാടും ''
ഫിറോസ് നെടിയത്ത്,
ആർട്ടിസ്റ്റ്
''ബേപ്പൂരും ലക്ഷദ്വീപും തമ്മിൽ പ്രാചീനകാലം മുതലേ ഉറ്റബന്ധമുണ്ട്. ഉപ്പുതൊട്ട് കർപ്പൂരം വരെ ദ്വീപിലേക്ക് കയറ്റിപ്പോകുന്നത് ബേപ്പൂർ തുറമുഖം വഴിയാണ്. കെട്ടിട നിർമ്മാണ സാമഗ്രികൾ പോലും ബേപ്പൂർ തുറമുഖം വഴിയാണ് അയക്കുന്നത്. ആറു ചരക്ക് കപ്പലുകളും രണ്ട് യാത്രാക്കപ്പലുകളും ഇവിടെ നിന്ന് സർവീസ് നടത്തുന്നു.
ലക്ഷദ്വീപ് കപ്പലുകൾ ഇനി മംഗലാപുരത്തേക്ക് മാറ്റണമെന്ന തീരുമാനം സാമ്പത്തികനഷ്ടത്തിനൊപ്പം സാംസ്കാരികബന്ധത്തിനു കൂടി വിള്ളൽ വീഴ്ത്തും.
പോക്കർ ഹാജി,
എസ്.ടി.യു ,സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |