ഫാമിൽ കുറഞ്ഞാലും കടയിൽ കൂടുന്നു
താമരശ്ശേരി: ലോക്ക്ഡൗണിന്റെ മറവിൽ ജില്ലയിൽ കോഴിയിറച്ചിക്ക് തോന്നുംവില. 99 മുതൽ 170 രൂപ വരെയാണ് കച്ചവടക്കാർ ഈടാക്കുന്നത്. ബുധനാഴ്ച ഫാമിൽ കോഴിയുടെ വില കിലോയ്ക്ക് 53 രൂപയായിരുന്നപ്പോൾ പല സ്ഥലങ്ങളിലും വിൽപ്പന നടന്നത് 150 മുതൽ 170 വരെ രൂപയ്ക്കാണ് . തൊട്ടടുത്ത ദിവസം ഫാം വില 57 രൂപയായി. എന്നാൽ കടകളിലെ അമിത വില വലിയ പ്രതിഷേധത്തിന് വഴി വെച്ചതോടെ കിലോയ്ക്ക് 100 മുതൽ 130 രൂപ വരെ വില കുറഞ്ഞു. വെള്ളിയാഴ്ച ഫാം വില 58 രൂപയായിരുന്നു. കടകളിൽ ഇറച്ചി 120 മുതൽ 140 വരെ രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ബുധനാഴ്ച കച്ചവടക്കാർക്ക് കിട്ടിയ നിർദ്ദേശം 150 രൂപയ്ക്ക് വിൽപ്പന നടത്താനാണ്. തുടർന്നുളള ദിവസങ്ങളിലാവട്ടെ 130 രൂപയ്ക്ക് വിൽക്കണമെന്നായിരുന്നു നിർദ്ദേശം. അതെസമയം സംഘടനയുമായി ബന്ധമില്ലാത്ത കച്ചവടക്കാർ 100 മുതൽ 120 രൂപയ്ക്ക് വിൽപ്പന നടത്തി. കോഴിയിറച്ച് തോന്നിയ പോലെ വില നിശ്ചയിക്കുന്നതിന് പിന്നിൽ ജില്ല കേന്ദ്രീകരിച്ച് വൻ കച്ചവട ലോബി പ്രവർത്തിക്കുന്നതായ ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കൂട്ടർ നിശ്ചയിക്കുന്നതിലും കുറഞ്ഞ വിലയിൽ ചിക്കൻ വിൽപ്പന നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായി വ്യാപാരികൾ പറയുന്നു. കോഴി മാലിന്യം ശേഖരിക്കുന്നത് വിലക്കുക, വ്യാപാരികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ പ്രതികാര നടപടികൾ വേറെയും. വിവാഹം, സൽക്കാരം മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കാത്തതും ഹോട്ടലുകൾ തുറക്കാത്തതിനാലും ഫാമുകളിൽ കോഴി വിൽപ്പന 70 ശതമാനം വരെ കുറഞ്ഞിരുന്നു. കിലോയ്ക്ക് 40 രൂപയോളം നഷ്ടം സഹിച്ച് ഫാം ഉടമകൾ കോഴികളെ വിൽക്കുമ്പോൾ ഫാമിലെ വിലക്കുറവ് ഉപഭോക്താക്കൾക്ക് നൽകാതെ കൊള്ള ലാഭം കൊയ്യുകയാണ് കച്ചവട ലോബികൾ. കഴിഞ്ഞ ദിവസം കൊടുവള്ളി, വട്ടോളി, മലപുറം , കാന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ കോഴിയിറച്ചിക്ക് 100 രൂപയുളളപ്പോൾ മറ്റിടങ്ങളിൽ 150 മുതൽ 170 രൂപ വരെയായിരുന്നു കിലോയ്ക്ക് വില.
അടിസ്ഥാനമാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി അമിത വില ചുമത്തി ജനങ്ങളെ കൊള്ള ചെയ്യുന്ന കച്ചവട ലോബിക്കെതിരെ നടപടി സ്വീകരിക്കണം
ഉപഭോകൃത സംരക്ഷണ സമിതി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി
ഫാം വിലയും മറ്റു ചെലവുകളും കച്ചവടക്കാരുടെ ലാഭവും കണക്കാക്കി ശാസ്ത്രീയമായി കോഴി ഇറച്ചി വില നിർണയിക്കാൻ സർക്കാർ സംവിധാനമൊരുക്കണം.
താമരശ്ശേരി ചുങ്കം യുവജന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |