നാദാപുരം: അടച്ചിടലിന്റെ അസ്വസ്ഥത ഇത്തവണ ഏശിയതേയില്ല അഭിമന്യുവിനെ. ഒഴിവുസമയമത്രയും സ്വസ്ഥമായിരുന്ന് ഏറെ നാളായുള്ള സ്വപ്നത്തിന് ചിറക് മുളപ്പിക്കുകയായിരുന്നു ഈ എൻജിനിയറിംഗ് വിദ്യാർത്ഥി. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ അഭിമന്യുവിന്റെ കുഞ്ഞൻവിമാനം ചക്രവാളത്തിലേക്ക് പറന്നുയർന്നു.
വാണിമേൽ കന്നുകുളത്തെ പൂളയുള്ള പറമ്പത്ത് ശശീന്ദ്രൻ - ഷീജ ദമ്പതികളുടെ മകന് കുട്ടിക്കാലത്തേ ആകാശയാനങ്ങളോട് വല്ലാത്ത കമ്പമായിരുന്നു. മുതിർന്നതോടെ ആ കമ്പവും മൂത്തു. അങ്ങനെയാണ് കുഞ്ഞൻവിമാനത്തിന്റെ പിറവി. കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ രണ്ടാം വർഷ ബി. ടെക് വിദ്യാർത്ഥിയായ അഭിമന്യു ഇപ്പോൾ നാട്ടിലെ താരമായി മാറിക്കഴിഞ്ഞു.
തെർമോക്കോളും സൺപാക്ക് ഷീറ്റും ചെറുമോട്ടോറുകളും ഉപയോഗിച്ചാണ് വിമാനത്തിന്റെ നിർമ്മാണം. നീളം മുക്കാൽ മീറ്റർ. ചിറകുവീതി ഒരു മീറ്ററും. ആകെ ഭാരം 250 ഗ്രാം മാത്രം. ചെറിയ ഭാരം വഹിക്കാൻ ശേഷിയുമുണ്ട്. റിമോട്ട് മുഖേന ഒന്നര കിലോമീറ്റർ വരെ ദൂരത്തിലും 700 മീറ്റർ ഉയരത്തിലും പറപ്പിക്കാം.
മൂന്നര കിലോമീറ്ററോളം ദൂരപരിധിയിൽ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ഡ്രോൺ നിർമ്മിച്ചായിരുന്നു തുടക്കം. ഒന്നര കിലോഗ്രാം ഭാരം വഹിക്കാനും ബാറ്ററി റീചാർജ്ജ് ചെയ്യാതെ 15 മിനുട്ടോളം പറക്കാനുമുള്ള ശേഷിയുണ്ട് ഈ ഡ്രോണിന്. ഇതിന്റെ പരീക്ഷണ പറക്കൽ വിജയമായതിനു പിറകെ വിമാന നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു. ഏതാണ്ട് 35,000 രൂപയാണ് മൊത്തം ചെലവായത്.ശേഷി കൂടിയ മോട്ടോറുകൾ ഘടിപ്പിച്ച് കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയെന്ന പോലെ ദൂരപരിധിയും കൂട്ടാനാവുന്ന വിമാനത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ അഭിമന്യു.
സ്‌കൂൾ പഠനകാലത്ത് റിമോട്ട് ഉപയോഗിച്ചുള്ള പുല്ലുവെട്ട് യന്ത്രം നിർമ്മിച്ച് കഴിവ് തെളിയിച്ചിരുന്നു ഈ മിടുക്കൻ. ഓട്ടോമാറ്റിക് ട്രെയിൻ ലെവൽ ക്രോസിന് രൂപകല്പന ചെയ്തത് ശാസ്ത്രമേളയിൽ ജില്ലാതലം വരെ എത്തി. എ.ടി.എം കവർച്ച തടയാനുതകുന്ന കണ്ടുപിടിത്തം സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഏറെ ശ്രദ്ധ പിടിച്ചപറ്റിയ ഇനമായിരുന്നു.
ശാസ്‌ത്രാഭിരുചി വളർത്തിയതിനൊപ്പം പുത്തൻപരീക്ഷണ ശ്രമങ്ങൾക്ക് അച്ഛനമ്മമാരെന്ന പോലെ അമ്മാവൻ ഷിജീസും കാര്യമായി തുണയ്ക്കുന്നുണ്ടെന്ന് അഭിമന്യു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |