കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങൾ തുറന്നതുകൊണ്ടു മാത്രമായില്ലല്ലോ ... കച്ചവടം നടക്കണ്ടേ ... അത് മുടക്കുന്ന ഉത്തരവുകളാണ് ഇപ്പോഴുമുള്ളത്. പിന്നെ ഇളവുകൾ എന്നു പറയുന്നതിൽ എന്തർത്ഥം ? അടങ്ങാത്ത സങ്കടത്തോടെ, അമർഷത്തോടെ വ്യാപാരികൾ ചോദിക്കുകയാണ്.
ഇളവുകളുടെ പട്ടിക നിരത്തുമ്പോഴും പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് നിലവിലുള്ളത്. അവ പിൻവലിക്കുകയാണ് വേണ്ടതെന്നും വ്യാപാരികൾ പറയുന്നു.
സ്വർണാഭരണ ശാലകളിലും തുണി ഷോപ്പുകളിലും ചെരുപ്പ് കടകളിലുമെല്ലാം വരുന്നവർ വിവാഹക്ഷണക്കത്ത് കരുതണമെന്നാണ് സർക്കാർ ഉത്തരവ്. ഇപ്പോൾ വിവാഹച്ചടങ്ങിന് 20 പേർക്ക് മാത്രമെ അനുമതിയുള്ളൂ. അങ്ങനെ പങ്കെടുക്കന്നവരൊക്കെയും അടുത്ത ബന്ധുക്കളായിരിക്കും. ആ 20 പേർക്ക് വേണ്ടി ആരും ക്ഷണക്കത്ത് അച്ചടിക്കാറില്ല. ഇനി, അച്ചടിക്കാൻ തീരുമാനിച്ചാൽ തന്നെ പ്രിന്റിംഗ് പ്രസ്സുകൾ തുറക്കുന്നുമില്ല. നൂറു രൂപയുടെ ചെരുപ്പ് വാങ്ങാൻ ആയിരം രൂപയിലേറെ ചെലവഴിച്ച് ക്ഷണക്കത്ത് അടിക്കണമെന്നാണോ?. ഇനിയെങ്കിലും ഈ വക തടസ്സങ്ങൾ സർക്കാർ ഒഴിവാക്കുകയാണ് വേണ്ടത്.
കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരം കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാമെന്നാണ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഈ മൂന്ന് ദിവസമെങ്കിലും മര്യാദയ്ക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകിയേ പറ്റൂ. ഗൃഹോപകരണ ഷോപ്പുകൾ, ഫാൻസി - സ്റ്റേഷനറി കടകൾ തുടങ്ങിയവയും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കേണ്ടതുണ്ട്.
ഒട്ടുമിക്ക കടകളിലെയും സ്റ്റോക്ക് ഈർപ്പം മൂലവും എലിശല്യം കാരണവും നശിക്കുകയാണ്. ഈർപ്പം കാരണം ഫംഗസ് പടരുന്നുണ്ട്. അനിശ്ചിതമായുള്ള അടച്ചുപൂട്ടൽ ഒരിക്കലും ശാശ്വത പരിഹാരമല്ല. വ്യാപാരി സംഘടനകളുമായി കൂടിയാലോചിച്ച് പ്രശ്‌നത്തിന് ശാസ്ത്രീയ പരിഹാരമുണ്ടാക്കുകയാണ് ചെയ്യേണ്ടത്.
''കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് ഉത്തരവുകളുടെ തേരോട്ടമാണ്. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഉത്തരവുകളാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മാറി മാറി അടിച്ചേല്പിക്കുന്നത്. ഇനിയും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവരുത് "
രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി,
വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |