കൊയിലാണ്ടി: പരിസ്ഥിതിസ്നേഹം ക്ലാസുകളിൽ ഒതുക്കുകയല്ല രാഘവൻ. പ്രവൃത്തിയിലും അത് ദൗത്യമെന്നോണം ഏറ്റെടുക്കുകയാണ്. ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തൈകൾ സ്വയം തയ്യാറാക്കിയെടുത്ത് സൗജന്യമായി വിതരണം ചെയ്യുന്നത് യജ്ഞമായി തുടരുകയാണ് റിട്ട. ആയുർവേദ ഫാർമസിസ്റ്റായ ഇദ്ദേഹം.
നേരത്തെ പാനരക്കോട്ട് ആയുർവേദ ഡിസ്പെൻസറിയിൽ ജോലി ചെയ്യവെയാണ് ഫലവൃക്ഷങ്ങളോടും ഔഷധ സസ്യങ്ങളോടും കൂട്ടുകൂടുന്നത്. കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച ശേഷം നല്ലൊരു പങ്ക് സമയവും തൈകൾ ഒരുക്കുന്നതിലും അവ സൗജന്യമായി എത്തിക്കുന്നതിലും മുഴുകുകയായിരുന്നു. പരിസ്ഥിതി ദിനത്തിൽ മാത്രം പ്രകൃതിയെ ഓർക്കുന്നവർക്ക് മുന്നിൽ യഥാർത്ഥ മാതൃകയാവുകയാണ് രാഘവൻ.
പുല്ല് പോലും മുളയ്ക്കാത്ത പുലപ്രക്കുന്നിൽ ഏറെ ബുദ്ധിമുട്ടിയാണ് ചെടികൾ നട്ടു പിടിപ്പിച്ചതെന്ന് രാഘവൻ പറയുന്നു. കടുത്ത ചൂടിന് ഒരു പരിഹാരം എന്ന നിലയിലാണ് തുടക്കം. മുമ്പ് ജോലി ചെയ്ത ഡിസ്പെൻസറിയുടെ പരിസരത്തെ തരിശ് സ്ഥലമത്രയും ഫല - ഔഷധച്ചെടികൾ കൊണ്ട് നിറയ്ക്കാൻ കഴിഞ്ഞിരുന്നു ഇദ്ദേഹത്തിന്. 2013-ൽ ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.രമേശ് കുമാറിനൊപ്പം ചേർന്ന് പ്രവർത്തന മേഖല വിപുലീകരിച്ചു. പൊതുഇടങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കാനായി 'ഒരു തൈ നടുമ്പോൾ" പദ്ധതിയ്ക്ക് രൂപം നൽകി. ജില്ലയിലെ ഒട്ടു മിക്ക സ്കൂളുകളിലും പരിസ്ഥിതി ബോധവത്കരണ ക്ലാസുകൾക്കായും എത്തി.
അതിനിടെ, 2017-ലാണ് പുതിയ സമ്മാന സംസ്‌കാരത്തിന് രാഘവൻ തുടക്കമിടുന്നത്. ക്ഷണിക്കപ്പെടുന്ന കല്യാണത്തിനൊക്കെയും സമ്മാനമായി തൈ കരുതിയിരിക്കും അദ്ദേഹം. വധുവിന്റെ വീട്ടിലാണ് ചടങ്ങെങ്കിൽ വരന്റെ വീട്ടിലേക്ക് തൈ കൊണ്ടുപോകണേ എന്നു ഓർമ്മിപ്പിക്കും. തൈ പരിചരിക്കാൻ നവവധു മറക്കില്ലെന്നതു തന്നെ കാരണം.
വേപ്പ്, ചാമ്പ, സീതാപ്പഴം, മാവ്, നെല്ലി, പേര അങ്ങനെ നീളുന്നു ഇനങ്ങൾ. സമ്മാനിച്ച ചെടിയിൽ നിന്നുള്ള ആദ്യപഴം ഓർമ്മിച്ച് പങ്ക് വെച്ചവർ ഏറെപ്പേരുണ്ടെന്നും രാഘവൻ പറയുന്നു. മുചുകുന്ന് ആയുർവേദ ഡിസ്പൻസറിയിൽ ഫാർമസിസ്റ്റാണ് ഇദ്ദേഹത്തിന്റെ ഭാര്യ സുവർണ്ണ ഭട്ട്. ഏകമകൻ സൂര്യനാരായണൻ ബി.എ.എം.എസ് വിദ്യാർത്ഥിയാണ്. പരിസ്ഥിതിപ്രവർത്തനത്തിൽ ഇരുവരും കാര്യമായി തുണയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |