കോഴിക്കോട്: ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയം പുനർനിർമ്മാണത്തിന് രണ്ടാം ഗഡുവായി 2. 5 കോടി രൂപ അനുവദിച്ചു. കേന്ദ്രീയ വിദ്യാലയ സങ്കേതൻ പദ്ധതി നിർവഹണച്ചുമതലയുള്ള സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്‌മെന്റിനാണ് തുക അനുവദിച്ചത്. പ്രവൃത്തിയ്ക്കായി ഇതിനകം ആകെ ലഭിച്ചത് 2. 7 കോടി രൂപയാണ്.
ദശാബ്ദങ്ങൾ പഴക്കമുള്ള കെട്ടിടം അടിയന്തരമായി പുതുക്കിപ്പണിയണമെന്ന ആവശ്യം നിരന്തരം ഉയർന്നിരുന്നു. എം.കെ രാഘവൻ എം.പി ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ സെപ്തംബർ 30ന് പുനർ നിർമ്മാണത്തിനായി 25. 06 കോടി രൂപയുടെ പദ്ധതി അംഗീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ സിപി.ഡബ്ല്യു.ഡി യുമായി കെ.വി.എസ് ഒപ്പുവെച്ച ധാരണാപത്രത്തിനു പിറകെ കൈമാറിയത് 20 ലക്ഷം രൂപ മാത്രമാണ്. പദ്ധതിച്ചെലവിന്റെ പത്ത് ശതമാനം തുകയെങ്കിലും ലഭ്യമായാൽ മാത്രമേ മറ്റു നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്ന് സി.പി.ഡബ്ല്യു.ഡി അറിയിച്ചിരുന്നു. തുടർന്ന് പദ്ധതിയുടെ അനിശ്ചിതത്വം എം.കെ രാഘവൻ എം.പി കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പദ്ധതി ആസൂത്രണത്തിനു നാലു മാസമെങ്കിലും വേണ്ടിവന്നേക്കും. തുടർന്ന് ഒന്നര വർഷത്തിനകം നിർമ്മാണപ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപനം തീർത്തും അകന്നുമാറിയില്ലെങ്കിലും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക തീർക്കാൻ പുതിയ കെട്ടിടം കഴിയും വേഗം യാഥാർത്ഥ്യമാക്കുന്നതിന് തുടർന്നും ഇടപെടലുണ്ടാവുമെന്ന് എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |