SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.41 PM IST

പാലക്കാട് റെയിൽവേ ഡിവിഷനിൽ 5 മാസത്തിനിടെ തകർന്നത് 27 ലെവൽ ക്രോസുകൾ !

cross

കോഴിക്കോട്: സുരക്ഷാ മുന്നറിയിപ്പൊന്നും അതിവേഗക്കാർ കണക്കാക്കുന്നേയില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിൽ ഈ വർഷം ജൂൺ വരെ അഞ്ച് മാസത്തിനിടയിൽ വാഹനങ്ങളിടിച്ച് തകർന്നത് 27 റെയിൽവേ ലെവൽ ക്രോസ്സുകൾ !. തികഞ്ഞ അശ്രദ്ധ മാത്രമല്ല പ്രശ്നം. ഗേറ്റ് അടക്കാൻ പോകുമ്പോൾ കാണിക്കുന്ന തിക്കും തിരക്കും അപകടങ്ങളുടെ എണ്ണം കൂട്ടുന്നുണ്ട്. ടിപ്പറുകൾ, ടാങ്കർ ലോറികൾ, പിക്ക് അപ്പ് വാനുകൾ, ഗുഡ്സ് ഓട്ടോകൾ തുടങ്ങി ചരക്കുവാഹനങ്ങൾ തന്നെയാണ് മുൻനിരയിലുള്ള പ്രശ്നക്കാർ.

രാവിലെയും വൈകിട്ടുമെന്ന പോലെ തിരക്കേറിയ സമയങ്ങളിലുമാണ് അപകടങ്ങൾ കൂടുതലും. അർദ്ധരാത്രി കഴിഞ്ഞ് തിരക്ക് കുറഞ്ഞ വേളയിലും അപകടം അപൂർവമല്ല.

റെയിൽ, റോഡ് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ ലെവൽ ക്രോസുകളെല്ലാം സിഗ്നലുമായി ബന്ധിപ്പിച്ചവയാണ്. ഗേറ്റ് പൂർണമായി അടച്ചാൽ മാത്രമേ ട്രെയിനിന് കടന്നുപോവാൻ പച്ച സിഗ്നൽ ലഭിക്കൂ. ലെവൽ ക്രോസുകളിൽ സൂചന നൽകാനായി ഇരുവശത്തും മുന്നറിയിപ്പ് ബോർഡുകളും വാഹനത്തിന്റെ വേഗത കുറയ്ക്കാൻ ഹമ്പുകളുമുണ്ട്. ചുവപ്പ് സിഗ്‌നലിനു പുറമെ ഗേറ്റ് അടക്കാൻ തുടങ്ങുമ്പോൾ അലാം ബെൽ ശബ്ദവും മുഴങ്ങും. ഇതൊക്കെയായിട്ടും അപകടങ്ങൾ വിളിച്ചുവരുത്തുകയാണ് അമിതവേഗക്കാർ.

പരമാവധിയിലുമേറെ ലോഡുമായി എത്തുന്ന കൂറ്റൻവാഹനങ്ങൾ ലെവൽ ക്രോസ് ഗേറ്റിലെ ഹൈറ്റ് ഗേജിൽ കുടുങ്ങുന്ന സംഭവങ്ങളും വിരളമല്ല. ട്രാക്കുകൾക്ക് സമാന്തരമായി മുകളിലൂടെ ഇലക്ട്രിക് ട്രെയിനുകൾക്കായുള്ള 25 കെ.വി ലൈൻ കടന്നു പോകുന്നതിനാൽ അതിൽ തട്ടി അപായമുണ്ടാവുന്നത് ഒഴിവാക്കാൻ സ്ഥാപിച്ചതാണ് ഹൈറ്റ് ഗേജ്.

ലെവൽ ക്രോസിംഗിൽ ഇടിച്ചാൽ റെയിൽവേ ആക്ട് പ്രകാരം ആർ.പി.എഫാണ് കേസെടുക്കുക.

ട്രെയിൻ ഗതാഗതത്തിനു തടസ്സമുണ്ടാക്കിയെന്നതിനും യാത്രക്കാരുടെ സുരക്ഷിതത്വത്തിനു ഭീഷണിയായി മാറിയെന്നതിനും മറ്റുമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുക്കാറുള്ളത്. മൂന്നു മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യം. ജാഗ്രത പാലിച്ചില്ലെങ്കിൽ അകത്താവുമെന്ന് ചുരുക്കം. പക്ഷേ, അപ്പോഴും അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് കുലുക്കമില്ലെന്നു മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.