കോഴിക്കോട്: കാലം തെറ്റാതെ എത്തിയ കാലവർഷം സംസ്ഥാനത്ത് ശക്തി പ്രാപിച്ചതോടെ ജാഗ്രതയും കടുപ്പിച്ചു. ജൂൺ 17 വരെ മഴയും കാറ്റും ഇടിയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ഇന്നുവരെ ശക്തമായ മഴ തുടരും. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കി.മി വരെയാകാൻ സാദ്ധ്യയുണ്ടെന്നാണ് പ്രവചനം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മലയോരത്തുളളവർ അപകട സാദ്ധ്യത മുന്നിൽ കണ്ട് അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ജില്ലയിൽ ലഭിച്ച മഴ
വെള്ളി - 24.6 mm
ശനി- 47.3 mm
ഞായർ - 89.0 mm
ശ്രദ്ധിക്കേണ്ടത്
കനത്ത മഴയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കേണ്ട സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങളോട് സഹകരിക്കണം
കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രത വേണം.
മത്സ്യബന്ധനോപാധികൾ സുരക്ഷിതമായി സൂക്ഷിക്കണം
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കണം
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം
ദുരന്ത സാദ്ധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം
ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടണം, വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്.
പട്ടം പറത്തുന്നത് ഒഴിവാക്കണം
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത്
മിന്നലേറ്റയാൾക്ക് വൈദ്യുത പ്രവാഹം ഇല്ലെന്ന് ഉറപ്പുവരുത്തി പ്രഥമ ശുശ്രൂഷ നൽകണം.
പാലിക്കണം കൊവിഡ് മാനദണ്ഡങ്ങൾ
കൊവിഡ് കാലമായതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടത്തിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സാംക്രമിക രോഗങ്ങൾ വരാനുള്ള സാദ്ധ്യത മുൻകൂട്ടി കാണണം.
' മേയ് മുതൽ തന്നെ കാലവർഷ കെടുതികൾ നേരിടാനുളള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ജില്ലകൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് '-
ജി.എസ് പ്രദീപ്, ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ്, ഡിസാസ്റ്റർ മാനേജ്മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |