കോഴിക്കോട്: തെരുവുകളിൽ ഒറ്റപ്പെട്ടുപോയവരുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഉദയം ഹോം ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.
ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് പുനരധിവാസ കേന്ദ്രം സജ്ജമായത്. വൈകീട്ട് 5.30 ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ എസ്. സാംബശിവ റാവു, സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്, റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ താത്കാലിക ക്യാമ്പുകൾ ഒരുക്കിയിരുന്നു. ഇതുവരെ 1400ൽ അധികം ആളുകൾക്ക് പുനരധിവാസം നൽകി. 400 ഓളം അന്തേവാസികളെ വെള്ളിമാടുകുന്ന്, മാങ്കാവ്, ഈസ്റ്റ്ഹിൽ എന്നീ കേന്ദ്രങ്ങളിലായാണ് പാർപ്പിച്ചിരിക്കുന്നത്. മുഖ്യ കേന്ദ്രത്തിൽ 150 പേരെ പുനരധിവസിപ്പിക്കാൻ കഴിയും.
ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് അന്തേവാസികൾക്ക് മാനസിക പരിചരണം നൽകുന്നത്. ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളാണ് അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണവും വൈദ്യസഹായവും നിത്യചെലവുകളും നൽകുന്നത്. പരിചരണ കേന്ദ്രങ്ങളിൽ നൈപുണ്യ പരിശീലനം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സുരക്ഷിതമായ തൊഴിലിനായുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുന്നതിനായി തയ്യാറാക്കുക, സ്വയം സുസ്ഥിര ഉപജീവനമാർഗം നിലനിർത്തുക തുടങ്ങിയ കാര്യങ്ങളിലും സഹായം ലഭ്യമാക്കുന്നു.അർഹതപ്പെട്ടവർക്ക് ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകൾ നൽകി. ഇംഹാൻസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിലുള്ള സൈക്കോ സോഷ്യൽ കെയർ ടീം ചികിത്സയും പരിരക്ഷയും ലഭ്യമാക്കുന്നു. അന്തേവാസികളിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകി. മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ ഒരു കോടിയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് നൽകിയ 50 ലക്ഷവും ഉൾപ്പെടെ രണ്ടു കോടിയോളം രൂപ ചെലവിലാണ് ഉദയത്തിന്റെ നാലാം ഭവനമൊരുങ്ങിയതെന്ന് കളക്ടർ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട് എന്നിവരുടേതായിരുന്നു സാങ്കേതിക സഹായം. വാർത്ത സമ്മേളനത്തിൽ ഡെപ്യൂട്ടി കളക്ടർ ഇ.അനിത കുമാരി, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ജോസഫ് റിബെല്ലോ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |