@ തടസം അറിയിക്കണമെന്ന് മന്ത്രി
കൽപ്പറ്റ: വയനാടിന്റെ സമഗ്ര ടൂറിസം വികസനത്തിനായി സർക്കാർ അനുവദിച്ച 17 പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് ടൂറിസം മന്ത്രി. പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. പദ്ധതികൾ നടപ്പാക്കുന്നതിന് തടസം നേരിട്ടാൽ ശ്രദ്ധയിൽപെടുത്തണമെന്നും ജില്ലയുടെ ടൂറിസം വികസനം സംബന്ധിച്ച ഓൺലൈൻ യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. അഞ്ചു വർഷത്തിനകം വയനാട് ജില്ലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാ കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പുതിയ പദ്ധതി നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ പഞ്ചായത്തിലും ഓരോ പദ്ധതി വീതമെങ്കിലും കണ്ടെത്തി ലിസ്റ്റ് സമർപ്പിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ലിസ്റ്റ് തയ്യാറാക്കുമ്പോൾ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം പരിഗണിക്കണം. ബുദ്ധ -ജൈന സർക്യൂട്ടുകൾ വികസിപ്പിക്കാനാവശ്യമായ വിശദാംശം സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.
സാഹസിക- തീർത്ഥാടന ടൂറിസത്തിന് പ്രാധാന്യം നൽകാനും ആദിവാസി വിഭാഗത്തിന് ടൂറിസത്തിന്റെ ഗുണം ലഭിക്കുന്നതുമായ പദ്ധതികൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണം. ജില്ലയുടെ പ്രത്യേകതയായ കാടും നാടും സമന്വയിക്കുന്ന പ്രദേശങ്ങളിൽ തനിമ ചോരാതെ ടൂറിസം നടപ്പാക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.
ജില്ലയെ ഒരു ടൂറിസം കേന്ദ്രമെന്ന നിലയിൽ കണ്ട് നിർമ്മാണ പ്രവൃത്തികൾക്ക് നിശ്ചിത മാതൃക ഉണ്ടാകുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമത്തപ്പെടുത്തി. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ, ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ.അനിത കുമാരി, എ.ഡി.എം എൻ.ഐ ഷാജു, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം, ഡി.ടി.പി.സി സെക്രട്ടറി ആനന്ദ് ബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |