കോഴിക്കോട്: ഡ്രൈവിംഗ് പരിശീലനത്തിന് അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രമെന്ന നിയമ ഭേദഗതിയിൽ പ്രതിസന്ധിയിലായി ഡ്രൈവിംഗ് സ്‌കൂളുകൾ. പരിശീലന കേന്ദ്രങ്ങൾക്ക് സമതല പ്രദേശത്ത് രണ്ട് ഏക്കറും മലയോരത്ത് ഒരു ഏക്കർ ഭൂമിയും നിർബന്ധമാണെന്നാണ് പുതിയ ഭേദഗതി. രണ്ട് ക്ലാസ് മുറി, കമ്പ്യൂട്ടർ, മൾട്ടി മീഡിയ പ്രൊജക്ടർ, ബ്രോഡ് ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് ഹാജർ എന്നിവയും കയറ്റിയിറക്കം പരിശീലിപ്പിക്കാൻ ഡ്രൈവിംഗ് ട്രാക്ക്, വർക്ക് ഷോപ്പ് എന്നിവയും വേണം. സെന്ററിന്റെ അനുമതി അഞ്ച് വർഷം കൂടുമ്പോൾ പുതുക്കണം. പ്ലസ് ടു യോഗ്യതയുള്ള അഞ്ച് വർഷം ഡ്രൈവിംഗ് പരിചയമുള്ളവർക്ക് കേന്ദ്രം തുടങ്ങാം. എന്നാൽ കൈയിൽ മൂലധനമില്ലാതെ പരിഷ്ക്കാരം എങ്ങനെ നടപ്പാക്കുമെന്നാണ് ഉടമകൾ ചോദിക്കുന്നത്.
പുതിയ മാനദണ്ഡമനുസരിച്ച് ഗ്രൗണ്ടും സംവിധാനവും ഒരുക്കാൻ 12 കോടിയോളം രൂപ വേണം. ഇത്രയും തുക ഒരുമിച്ച് ചെലവാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഡ്രെെവിംഗ് പഠനത്തിന് വലിയ ഫീസ് ഈടാക്കുക നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നതും ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ ജൂലായ് ഒന്നിന് നിലവിൽ വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പറയുന്നത്. പുതിയ രീതി നടപ്പിലായാൽ നിലവിലെ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടേണ്ടി വരും. ലൈസൻസ് എടുക്കാൻ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് ഡ്രൈവിംഗ് സ്‌കൂളുകളുടെ ജോലിയെന്നും മോട്ടോർ വാഹന വകുപ്പ് കൃത്യമായ പരീക്ഷയിലൂടെ ലൈസൻസ് കൊടുക്കേണ്ടതാണെന്നുമാണ് ഇവർ പറയുന്നത്.
''കൊവിഡ് മേഖലയെ സാമ്പത്തികമായി തളർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ നിയമ ഭേദഗതി പ്രകാരം ഗ്രൗണ്ടും സംവിധാനവും ഒരുക്കാൻ കഴിയുകയില്ല.
മഹ്‌സൂദ്, ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ കോഴിക്കോട് കോ ഓർഡിനേഷൻ കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |