കോഴിക്കോട്: കുറഞ്ഞ സമയത്തിൽ ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിമാരെ നിറങ്ങളിൽ പകർത്തി സുഷ്മിത്ത് ബാബു നേടിയത് രണ്ട് റെക്കോർഡുകൾ. ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സുമാണ് കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ ഈ 28കാരനെ തേടിയെത്തിയത്.
ചെറുപ്പംതൊട്ടേ ചിത്രകലയിൽ താത്പര്യം കാട്ടിയ സുഷ്മിത്തിന് പിന്തുണ അച്ഛനായിരുന്നു. സ്കൂൾ കാലം മുതൽ മത്സര വേദികളിൽ നിന്ന് മത്സര വേദികളിലേക്ക് സുഷ്മിത്തിന്റെ കൈപിടിച്ച് അച്ഛനെത്തി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ശ്രദ്ധ വരയിൽ മാത്രമായി. മ്യൂറൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ഓയിൽ പെയിന്റിംഗ്, ഇനാമൽ പെയിന്റിംഗ്, വാട്ടർ കളർ എന്നിവയിലെല്ലാം സുഷ്മിത്തിന്റെ കൈയും മനസുമെത്തി.
നിരവധി വീടുകൾ ഇന്ന് സുഷ്മിത്തിന്റെ മ്യൂറൽ പെയിന്റിംഗുകളാൽ മനോഹരമാണ്. വെഡ്ഡിംഗ് കാരിക്കേച്ചറുകൾ ചെയ്യാൻ ആവശ്യപ്പെടുന്നവരും കുറവല്ല. കഴിഞ്ഞ രണ്ട് ലോക്ക് ഡൗൺ നാളുകളിലും ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു . ഒഴിവുനേരങ്ങളിൽ സ്വന്തം വീടിനും നിറം പകർന്നു. ഇപ്പോൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട് . തന്റെ കഴിവുകൾ ഇവിടെ ഒതുങ്ങേണ്ടതല്ലെന്ന ബോധ്യമാണ് പുരസ്കാരത്തിലെത്തിച്ചതെന്ന് സുഷ്മിത്ത് പറയുന്നു. ബന്ധുക്കളായ അരുണും അനുവും അച്ചുവും ഒപ്പം നിന്നതോടെ ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിമാരുടെ ഫോട്ടോകളും വിവരങ്ങളും ശേഖരിച്ചു. 3.15 മണിക്കൂർ കൊണ്ട് വരച്ച ചിത്രങ്ങൾ മേയ് 26നാണ് അയച്ചത്. ഒമ്പത് ദിവസത്തിനകം പുരസ്കാരവും തേടിയെത്തി.
ഗിന്നസ് റെക്കോർഡാണ് അടുത്ത ലക്ഷ്യം. അഞ്ചു വർഷമായി കെ.ആർ ബാബുവിന്റെ കീഴിൽ ക്ഷേത്രകല അഭ്യസിക്കുകയാണ് സുഷ്മിത്ത്. ശാരദാ നിലയത്തിൽ ബാബു-സുഭാഷിണി ദമ്പതികളുടെ മകനാണ്. സഹോദരൻ സോമിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |