SignIn
Kerala Kaumudi Online
Friday, 26 April 2024 2.24 AM IST

നടുക്കുന്ന ഓർമ്മകളിലുണ്ട്; ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

rajan
പി.രാജന്റെ പ്രതിമയ്ക്കരികെ അബ്രഹാം ബെൻഹർ

കല്പറ്റ: എഴുതിവെക്കുന്നതിനേക്കാൾ കൃത്യതയോടെ, മറവിയിലേക്ക് മങ്ങിപ്പോവാതെ ആ കാലം... ആ ദിവസങ്ങൾ എല്ലാം എബ്രഹാം ബെൻഹറിന്റെ മനസ്സിലുണ്ട്. അടിയന്തരാവസ്ഥയുടെ ഭീകരതയിലേക്ക് ഒരു തിരിച്ചുനടത്തത്തിനു മുതിരുമ്പോൾ അദ്ദേഹം തീർത്തും നിസംഗതയോടെയെന്നോണം പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്; അടിയന്തരാവസ്ഥയെ അനുസ്മരിക്കാൻ ഈ കവിതാശകലമുണ്ട്. 'ഞാനോർമ്മിക്കുന്നത് പഴയ പൊലീസുകാരെയല്ല; അഷ്ടവൈദ്യന്മാരെയാണ്. ഉരുട്ടൽക്യാമ്പുകളെയല്ല, ഉഴിച്ചിൽശാലകളെയാണ്, ഇരുമ്പുലക്കയോ, കനത്ത ചൂരലോ അല്ല, പ്രപഞ്ചന കുഴമ്പും ധന്വന്തരവുമാണ്..."

അടിയന്തരാവസ്ഥക്കാലത്ത് കായണ്ണ പൊലീസ് സ്റ്റേഷൻ നക്‌സലൈറ്റുകൾ ആക്രമിച്ചതിന്റെ പിറ്റേന്ന്, 1976 ഫെബ്രുവരി 29ന് വയനാട്ടിൽ മീനങ്ങാടിയിലെ വീട്ടിൽ നിന്നാണ് ബെൻഹറിനെ അറസ്റ്റ് ചെയ്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കണോമിക്‌സ് ഡിപ്പാർട്ടുമെന്റിൽ ഗവേഷക വിദ്യാർത്ഥിയായിരുന്നു ബെൻഹർ. ചോദ്യം ചെയ്യാനായി ആദ്യം ബത്തേരിയിലേക്ക്. വയനാട്ടിലെ അറിയപ്പെടുന്ന നക്‌സലൈറ്റുകളെയെല്ലാം അറസ്റ്റ് ചെയ്ത് ബത്തേരി സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നു. അദ്ധ്യാപകൻ സിവിക് ചന്ദ്രൻ,പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതി ബത്തേരി രവീന്ദ്രൻ എന്നിവരെല്ലാം കൂട്ടത്തിലുണ്ട്.

വൈകാതെ ബെൻഹർ അടക്കമുളള പത്ത് പതിനഞ്ചു പേരെ ബത്തേരിയിൽ നിന്ന് കോഴിക്കോട് ക്രൈംബ്രാഞ്ചു് ഓഫീസിൽ എത്തിച്ച് അവിടെ പൂട്ടിയിട്ടു. മാർച്ച് ഒന്നിന് 12 മണിയോടെ കക്കയത്തെ പൊലീസ് ക്യാമ്പിലേക്ക്. അവിടെ ഭീകര അടിയും ഉരുട്ടൽ പ്രയോഗവും. ഉള്ളം കാൽ പൊട്ടിയിരുന്നു. തുടയെല്ലും പൊട്ടിയ പോലെ. നേരെ നിൽക്കാൻ പറ്റാത്ത പരുവത്തിലായപ്പോഴാണ് ലക്ഷ്മണ, ജയറാം പടിക്കൽ, മധുസൂദനൻ, മുരളികൃഷ്ണദാസ് എന്നിവരുടെ ചോദ്യം ചെയ്യൽ.

അതിനിടയിൽ ഒരു പൊലീസുകാരൻ വന്നു. 'അവൻ ബോധംകെട്ടുപോയി" എന്നു പറഞ്ഞു. സൈഡിലെ മുറിയിൽ രണ്ടു പൊലീസുകാർ ചേർന്ന് ഒരാളെ കാലിലും തലയിലും പിടിച്ച് എടുത്തുകൊണ്ടു പോകുന്നത് ബെൻഹർ കണ്ടു. കോഴിക്കോട് ആർ.ഇ.സി വിദ്യാർത്ഥി പി. രാജനായിരുന്നു അത്. മാർച്ച് രണ്ടിന് ഉച്ചക്ക് ഒരു മണിയോടെ രാജൻ ഈ ലോകത്തോടു വിടപറഞ്ഞു. ക്യാമ്പിന്റെ ചുമതലക്കാരനായിരുന്ന ലക്ഷ്മണ മൃതദേഹം ഒരു തെളിവും കണ്ടെത്താനാകാത്ത വിധം കടലിൽ എറിഞ്ഞു കളഞ്ഞുവെന്നാണ് ആദ്യം കേട്ടത്.

രാജന്റെ സഹപാഠി ജോസഫ് ചാലിയും മർദ്ദനമേറ്റ് മരണാസന്നനായിരുന്നു. ഒന്നിന് ഉച്ചകഴിഞ്ഞു ചാലിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചാലി പിന്നീടു ജയിലിൽ ബെൻഹറിന്റെ അടുത്ത സെല്ലിലായിരുന്നു. രാജനെ പഞ്ചസാരയിട്ടു ദഹിപ്പിച്ചു കക്കയം ഡാമിനടുത്തുള്ള ഉരക്കുഴിയിലേക്ക് തള്ളിയെന്നും കേട്ടു പിന്നീട്. ഇപ്പോഴും അറിയില്ല ജഡം എന്തു ചെയ്തുവെന്ന്. അങ്ങനെ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.