കോഴിക്കോട്: കൊവിഡിനെ തുരത്താൻ നാട് അടച്ചതോടെ ആളുകൾ വീട്ടിലേക്ക് മടങ്ങിയപ്പോൾ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട ഹതഭാഗ്യരാണ് വീട്ടുജോലിക്കാർ. തൊഴിലും വരുമാനവുമില്ലാതെ അടഞ്ഞ ജീവിത വഴിയിൽ പകച്ചുനിൽക്കുകയാണ് ഇനിയെന്തന്നറിയാത്ത ഈ പാവങ്ങൾ. ജോലിത്തിരക്കിൽ വീട്ടുകാര്യങ്ങൾ നോക്കാൻ കഴിയാത്തവരും അസുഖ ബാധിതരെ പരിചരിക്കാൻ ആളില്ലാത്തവരുമാണ് വീട്ടിൽ ജോലിക്കാരെ വച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിൽ പുറത്തേക്കുളള വാതിലുകൾ അടഞ്ഞതോടെ വീട്ടുകാർ തന്നെ വീട്ടുകാര്യങ്ങൾ ഏറ്റെടുത്തതാണ് ഇക്കൂട്ടർക്ക് തിരിച്ചടിയായത്. പിരിച്ചുവിട്ട ഭൂരിഭാഗം സ്ത്രീകളുടെയും ഉപജീവനമാർഗം വീട്ടുവേലയായിരുന്നു. മക്കളുടെ വിദ്യാഭ്യാസം, വായ്പാ തിരിച്ചടവ്, വീട്ടിലെ അസുഖ ബാധിതരുടെ ചികിത്സ എന്നിവയ്ക്കെല്ലാം ആശ്രയം വീട്ടുജോലിയിൽ നിന്നുളള വരുമാനമായിരുന്നു .
പിരിച്ചുവിടാൻ കൊവിഡ് പേടിയും കാരണം
പാർട്ട് ടൈമായും അല്ലാതെയും വീട്ടുജോലിക്കാർ വന്നുപോയിരുന്നത് പൊതുഗതാഗതം ഉപയോഗിച്ചായിരുന്നു. ഇങ്ങനെ വരുന്നവരിലൂടെ കൊവിഡ് ബാധിക്കുമോ എന്ന ഭയവും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കാരണമായി. പാർട്ട് ടൈം ജോലി ചെയ്തിരുന്നവർക്ക് യാത്രാക്കൂലിയും 300 രൂപയുമാണ് ലഭിക്കുക. ദിവസ ജോലിക്കാർക്ക് 20,000 വരെ ശമ്പളം കിട്ടും.
ഹോം നഴ്സുമാർക്ക് ആവശ്യക്കാരേറി
കൊവിഡ് കാലമായതിനാൽ വീടുകളിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുളള ഹോം നഴ്സുമാരെ ആയിരുന്നു അധികംപേർക്കും ആവശ്യം. ഹോം നഴ്സുമാരെ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയായിരുന്നു നിയമിച്ചിരുന്നത്. ജോലിയിൽ പ്രവേശിക്കുമ്പോഴും വീട്ടിൽപോയി വന്നാലും പരിശോധന പലരും നിർബന്ധമാക്കി. 15,000 -16,000 രൂപയാണ് ഇവരുടെ ശമ്പളം. പ്രസവ ശുശ്രൂഷ വീടുകളിൽ അമ്മമാർ ചെയ്യാൻ തുടങ്ങിയെങ്കിലും ഹോം നഴ്സുമാരെയാണ് കൂടുതൽപേരും ആശ്രയിച്ചിരുന്നത്. വീടുകളിൽ താമസിച്ച് ശുശ്രുഷ ചെയ്യുന്ന ഹോം നഴ്സുമാർക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഏജൻസികളും പറയുന്നു.
വീട്ടുജോലിക്കാരെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം പകുതിയിൽ താഴെയായി. വീട്ടുകാരുളളപ്പോൾ വീട്ടുജോലിക്ക് വേറെയാളെ വേണ്ടെന്ന നിലപാടിലാണ് പലരും.
പ്രതീഷ് ഇ എസ്, ടാറ്റ ഹോം നഴ്സിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |