ലക്ഷ്യം 84.4 7 ലക്ഷം തൊഴിൽ ദിനങ്ങൾ
പൂർത്തീകരിച്ചത് 2. 80 ലക്ഷം ദിനങ്ങൾ
കോഴിക്കോട്: കൊവിഡ് വ്യാപനം വരുത്തിവെച്ച അനിശ്ചിതത്വം പൂർണമായി നീങ്ങിയില്ലെങ്കിലും ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി പഴയ താളത്തിലേക്ക് നീങ്ങിത്തുടങ്ങി. വരുമാനം പാടെ മുടങ്ങിപ്പോയ തൊഴിലാളികൾക്ക് ആശ്വാസക്കുളിർമഴയാവുകയാണ്.
ഈ വർഷം ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത് 84.4 7 ലക്ഷം തൊഴിൽദിനങ്ങളാണ്. ഇതുവരെ പൂർത്തിയാക്കാനായത് 2,80,286 തൊഴിൽ ദിനങ്ങൾ. 70 പഞ്ചായത്തുകളിലും പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ട്. പദ്ധിതയ്ക്ക് താരതമ്യേന കൂടുതൽ വേഗം കൈവരിക്കാനായത് കൊടുവള്ളി, തോടന്നൂർ, ചേളന്നൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകളിലാണ്. ഈ മൂന്നിടങ്ങളിൽ യഥാക്രമം 50,800, 43,095, 31,000 തൊഴിൽദിനങ്ങളാണ് പൂർത്തീകരിച്ചത്.
ജില്ലയിൽ ഇത്തവണ ഊന്നൽ കൂടുതലും 'ധനുഷ് സമൃദ്ധി' പദ്ധതിയിലാണ്. ഇതിൽ വിഭാവനം ചെയ്ത 1025 പ്രവൃത്തികളിൽ 1015 എണ്ണവും പൂർത്തിയാക്കി. 500 കുളങ്ങൾ നവീകരിക്കാൻ ലക്ഷ്യമിട്ടതിൽ 119 എണ്ണവും തീർത്തു. അവശേഷിക്കുന്നവയുടെ പ്രവൃത്തി നടന്നുവരികയാണ്. പുറപ്പുര മഴവെള്ള സംഭരണികൾ ഇതിനകം 1039 എണ്ണം പൂർത്തീകരിച്ചിട്ടുമുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ക് ഡൗണിനിടെ ഏതാണ്ട് പത്ത് ദിവസം തൊഴിലുറപ്പ് പണികൾ പൂർണമായും നിറുത്തി വെച്ചിരുന്നു. പിന്നാലെ ഇളവുകൾ വന്നതോടെ ജൂണിൽ പുന:രാരംഭിക്കുകയായിരുന്നു. കടുത്ത നിയന്ത്രണൾ തുടരുന്ന സാഹചര്യത്തിൽ 65ന് മുകളിൽ പ്രായമുള്ളവർക്ക് ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. ഇളവുകൾക്കു പിറകെ ആളെണ്ണത്തിലെന്ന പോലെ പ്രായപരിധിയുടെ കാര്യത്തിലും പ്രകടമായ മാറ്റമുണ്ടായി. നേരത്തെ 40ന് മുകളിലുള്ളവരാണ് കൂടുതലായി പണിയ്ക്ക് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഏറെ ചെറുപ്പക്കാരും വന്നുതുടങ്ങി.
ടെസ്റ്റി പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയർന്ന മാസങ്ങളിൽ തൊഴിൽ ദിനങ്ങൾ തീരെ കുറവായിരുന്ന മാസങ്ങളിലെ തൊഴിൽദിന നഷ്ടം വരുംമാസങ്ങളിൽ നികത്താനാവുമെന്ന പ്രതീക്ഷയാണ് അധികൃതർക്കും. പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞവർഷം 102 ശതമാനം നേട്ടം കൈവരിച്ചിരുന്നു.
വാക്സിനേഷനിൽ
മുന്നേറ്റം
തൊഴിലാളികൾക്കിടയിൽ വാക്സിനേഷൻ ഊർജിതമാക്കാൻ ശ്രമം തുടരുകയാണ്. കുടുംബശ്രീ പ്രവർത്തകരുടെയും ആശ വർക്കർമാരുടെയും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെയും ഇടപെടലുകളിലൂടെ 5465 പേർ ഇതിനകം രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചു. ആദ്യ ഡോസെടുത്തവർ 36,555 പേരും. കൂടുതൽ പേർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത് കുന്നുമ്മൽ, ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകളിലാണ്; യഥാക്രമം 4190, 4089, 4040 പേർ.
'' ഇത്തവണത്തെ ലോക്ക് ഡൗണിനിടയിൽ കുറച്ചു ദിവസം പദ്ധതി നിറുത്തിവെച്ച ശേഷം പുന:രാരംഭിച്ചപ്പോൾ ആദ്യം പേടിച്ച് പലരും പണിയ്ക്കു വരാൻ മടിച്ചു. ഇപ്പോൾ അതു മാറി. തൊഴിൽദിനങ്ങളുടെ നഷ്ടം ഇനിയുള്ള മാസങ്ങളിൽ നികത്താനാവും.
ടി.എം മുഹമ്മദ് ജാ
ജോയിന്റ് ഡവലപ്പ്മെൻറ് കമ്മിഷണർ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |