കോഴിക്കോട്: ലോക്ക്ഡൗൺ ഇളവുകളിൽ തെരുവുകൾ ഉണർന്നതോടെ മാമ്പഴ വിപണിയും സജീവമായി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളതും നാടൻ മാമ്പഴങ്ങളുമാണ് വിപണിയിലുളളത്. വേനൽ കനക്കുന്ന ഏപ്രിൽ മേയ് മാസങ്ങളിലാണ് മാമ്പഴം കൂടുതലായി വില്പന നടക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമായതോടെ കയറ്റുമതി കുറഞ്ഞതാണ് മഴക്കാലത്തും മാമ്പഴ വിപണിയെ സജീവമാക്കിയത്. ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതും വിലയിലുണ്ടായ ഇടിവും അന്യസംസ്ഥാന മാമ്പഴം ധാരാളമായി കേരളത്തിലെത്താൻ ഇടയാക്കി.
മാമ്പഴത്തിന് ആവശ്യക്കാർ ഏറിയതോടെ വഴിയോരങ്ങളിലെ മാമ്പഴ വിൽപ്പന കേന്ദ്രങ്ങളും വർദ്ധിച്ചു.
മധുരമുളളതിൽ താരങ്ങളായ അൽഫോൻസ, മൽഗോവ, ബെങ്കാരപ്പള്ളി, കുറ്റ്യാട്ടൂർ തുടങ്ങിയ ഇനങ്ങൾക്കൊപ്പം കർപ്പൂരം, മൂവാണ്ടൻ, ഒളോർ, കപ്പായി, കിളിച്ചുണ്ടൻ, വലിയ കിളിച്ചുണ്ടൻ, കോമാങ്ങ തുടങ്ങിയ നാടൻ മാങ്ങകൾക്കും ആവശ്യക്കാരേറെയാണ്. കിലോ മാമ്പഴത്തിന് 100,70 രൂപ വിലയിലാണ് ഉന്തുവണ്ടികളിലും മറ്റും വിൽക്കുന്നത്. അതേസമയം, നീലം, വേങ്ങനപള്ളി, സേലം തുടങ്ങിയ മാമ്പഴത്തിന് വില പകുതിയായി കുറഞ്ഞിട്ടുണ്ട്. റുമാനിയ മാങ്ങ രണ്ട് കിലോ 100 നും, നീലൻ മാങ്ങ 3 കിലോ 100 നുമാണ് വിൽപ്പന. ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ച ദിവസങ്ങളിൽ നല്ല രീതിയിലുള്ള കച്ചവടം ഉണ്ടെന്ന് മാമ്പഴ കച്ചവടക്കാർ പറയുന്നു. ആവശ്യക്കാർ ഏറിയതോടെ മാമ്പഴ വിലയിൽ പുതിയ കച്ചവട തന്ത്രങ്ങളും വ്യാപാരികൾ പയറ്റുന്നുണ്ട്. അതിർത്തി കടന്ന് പഴങ്ങളുമായി വാഹനങ്ങൾ എത്തിത്തുടങ്ങിയതോടെ മാതള നാരങ്ങ, തണ്ണിമത്തൻ, ആപ്പിൾ, പൈനാപ്പിൾ, പേരയ്ക്ക, മുന്തിരി തുടങ്ങിയവയും സുലഭമായിട്ടുണ്ട്. പൂവൻ, റോബസ്റ്റ, സുന്ദരിപ്പഴം, ചെങ്കദളി, ഞാലിപ്പൂവൻ, ഏത്തപ്പഴം എന്നിവ യഥേഷ്ടം കടകളിൽ ലഭിക്കാറുണ്ടെങ്കിലും പാളയംകോടൻ പഴത്തിന് ക്ഷാമമുണ്ട്.
കളറായി ഞാവലും
വഴിയോര കച്ചവടങ്ങളിൽ 'നിറ' സാന്നിദ്ധ്യമാകുകയാണ് ഞാവൽ പഴങ്ങൾ. കിലോയ്ക്ക് 400, 300 രൂപ. വിലപേശിയിട്ട് കാര്യമില്ലെന്നും ഒരു രൂപ പോലും കുറയ്ക്കാനാവില്ലെന്നുമാണ് കച്ചവടക്കാരുടെ പക്ഷം . തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു കൊണ്ടുവരുന്ന പഴമാണ് വഴിയോര വിപണി കീഴടക്കുന്നത്.
നമ്മുടെ നാട്ടിൽ സുലഭമായിരുന്ന ഞാവൽ പഴം അപൂർവമായതോടെയാണ് വിപണിയിൽ മറുനാടൻ വിലപേശി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |