കോഴിക്കോട് : കോഴിക്കോടിന്റെ പൈതൃകവും സംസ്‌കാരവും ഒട്ടും ചോരാതെ പുതുമോടിയിലേക്ക് മാറി തളി ക്ഷേത്രക്കുളവും പരിസരവും. തളി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കുളം നാളെ വൈകിട്ട് ആറിന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഓൺലൈൻ ചടങ്ങിൽ മ്യൂസിയം-തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 1.25 കോടിയും 75 ലക്ഷം എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് തളി ക്ഷേത്രക്കുളവും പരിസരവും നവീകരിച്ചത്.
കുളം നവീകരിച്ച് സംരക്ഷണ ഭിത്തി കെട്ടി പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കി. കുളത്തിന്റെ ഭാഗമായുള്ള ആറാട്ട് കടവ്, വടക്കു ഭാഗത്ത് കുളപ്പുരകൾ എന്നിവ പുനർനിർമ്മിച്ചു. കിഴക്ക് ഭാഗത്ത് ഗ്രാനൈറ്റ് പതിച്ച ഇരിപ്പിടങ്ങൾക്ക് സമീപം കുളത്തിന് അഭിമുഖമായി നിർമ്മിച്ച എട്ട് ചുമരുകളിലാണ് സിമന്റിൽ ചിത്രങ്ങൾ തയ്യാറാക്കിയത്. സാമൂതിരി ഭരണകാലത്തെ വിവിധ ദൃശ്യങ്ങളാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. ചിത്രങ്ങളുടെ വിവരണങ്ങൾ ചുമരിന് പിന്നിൽ പതിച്ചിട്ടുണ്ട്. അരിയിട്ട് വാഴ്ച, രാജാവിന്റെ എഴുന്നള്ളത്ത്, മാമാങ്കം, രേവതിപട്ടത്താനം, മങ്ങാട്ടച്ഛനും പൂന്താനവും, ത്യാഗരാജ സംഗീത സഭ, കൃഷ്ണനാട്ടം, തളിയിലെ സദ്യ എന്നിവയാണ് ചുമർചിത്രങ്ങളിലെ ചരിത്ര ദൃശ്യങ്ങൾ.
റോഡരികിൽ ക്ഷേത്ര മതിലിനോട് ചേർന്നാണ് ഔഷധച്ചെടികൾ, പൂജാപുഷ്പങ്ങൾ തുടങ്ങിയവയുള്ള സസ്യോദ്യാനം നിർമ്മിച്ചത്. ആൽത്തറകൾ സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി നവീകരിച്ചു. മികച്ച ശബ്ദവെളിച്ച സംവിധാനം, എൽ.ഇ.ഡി വാൾ എന്നിവ സജ്ജീകരിച്ചാണ് സ്റ്റേജ് നവീകരിച്ചത്. നടപ്പാതയും പടവുകളും നിർമ്മിച്ചു. മ്യൂസിയം, ലൈബ്രറി എന്നിവയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് നവീകരണം നടന്നത്. എൻ.ഐ.ടി ആർകിടെക്ചറൽ വിഭാഗം പ്രൊഫ. എ.കെ.കസ്തൂർബയാണ് രൂപകൽപ്പന ചെയ്തത് . ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |