കോഴിക്കോട് : ''കുടുംബശ്രീയുടെയും കോർപ്പറേഷന്റെയും വാക്ക് വിശ്വസിച്ച് ഇറങ്ങിയതാണ്. ഉള്ളതൊക്കെ നുള്ളിപ്പെറുക്കിയും കടം വാങ്ങിയും ഏറെ പ്രതീക്ഷയോടെയാണ് മഹിളാ മാളിൽ 30 ലക്ഷം മുടക്കി ഡ്രൈഫ്രൂട്ട്സ് സ്റ്റാൾ തുറന്നത്. കച്ചവടം തുടങ്ങിയത്. കൈയിലുണ്ടായിരുന്നതെല്ലാം പോയെന്നു മാത്രമല്ല, 11 ലക്ഷം കടത്തിലുമായി. ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു...""
പറഞ്ഞു തുടങ്ങുമ്പോൾ നിറുത്താനാവുന്നില്ല നൂർജഹാന്. ഡ്രൈഫ്രൂട്ട് ബിസിനസിൽ ഏതാണ്ട് 15 പരിചയവുമായി മഹിളാ മാളിൽ കച്ചവടം ആരംഭിച്ച കൊടുവള്ളി സ്വദേശിയായ ഇവർ അടങ്ങാത്ത അമർഷത്തോടെയും സഹിക്കാനാവാത്ത വേദനയോടെയുമാണ് ദുരനുഭവം പങ്ക് വെക്കുന്നത്. ഇപ്പോൾ കടയുമില്ല, മാളുമില്ലെന്നായില്ലേ ? അവർ ചോദിക്കുകയാണ്.
ഇങ്ങനെ വെട്ടിൽ വീണുപോയ വനിതാ സംരംഭകകൾ ഏറെപ്പേരുണ്ട്. പണം മുടക്കിയിട്ടും ഇതുവരെ കട തുറക്കാൻ സാധിക്കാത്തവർ... പ്രവാസ ജീവിതത്തിൽ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടവർ... ഉപജീവനത്തിന് മറ്റു വഴിയില്ലാതെ റോഡരികിൽ ഫ്രൂട്ട്സ് കച്ചവടം തുടങ്ങേണ്ടി വന്നവർ... ഷമീമ, ചിത്ര ... ഇവരൊക്കെയും പറഞ്ഞുനിറുത്തുന്നത് ഇങ്ങനെ: എന്തിന് ഇങ്ങനെ ചതിച്ചു ?.
കോർപ്പറേഷനും കുടുംബശ്രീയും ചേർന്ന് മഹിളാമാൾ തുറന്നത് ഏഷ്യയിലെ ആദ്യ മഹിളാ മാളെന്ന വിശേഷണത്തിന്റെ തൊങ്ങലുമായാണ്. സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമെന്ന് വാഴ്ത്തിയായിരുന്നു 2018 നവംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ മഹിളാ മാൾ ഉദ്ഘാടനം ചെയ്തത്. തുടക്കകാലത്ത് മാളിൽ 79 വ്യാപാര കേന്ദ്രങ്ങളുണ്ടായിരുന്നു. മാളിന് വേണ്ട സൗകര്യങ്ങൾ ഒന്നും ഇവിടെ ഒരുക്കിയിരുന്നില്ല. നഷ്ടം വന്നതോടെ പലരും നിറുത്തിപ്പോയി. തൊട്ടടുത്ത കെട്ടിടങ്ങളിൽ ചതുരശ്ര അടിയ്ക്ക് 30 രൂപ വാടക ഈടാക്കുമ്പോൾ ഇവിടെ 130 രൂപയാണ് നിരക്ക്. ലോക്ക് ഡൗണിനെ തുടർന്ന് 2020 മാർച്ചിൽ അടച്ച മാൾ പിന്നീട് വലിയ പ്രതിഷേധത്തെ തുടർന്ന് കളക്ടർ ഇടപെട്ടാണ് സെപ്തംബർ 11 ന് തുറന്നത്. എന്നാൽ, അപ്പോഴേക്കും സാധനങ്ങൾ മിക്കതും നശിച്ചുപോയിരുന്നു.
കുടുംബശ്രീക്കാരുടെ കെടുകാര്യസ്ഥതയാണ് മാളിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് സംരംഭകർ കുറ്റപ്പെടുത്തുമ്പോൾ കെട്ടിടം ഉടമയുടെ കേസാണ് പ്രശ്നമായതെന്നാണ് അവരുടെ വിശദീകരണം.
ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക്
മുൻ കൗൺസിലർ മുഹമ്മദ് ഷമീൽ തങ്ങൾ കൺവീനറായുള്ള ആക്ഷൻ കമ്മിറ്റി കോർപ്പറേഷനു മുന്നിൽ സമരം തുടങ്ങാൻ ഒരുങ്ങികയാണ്. ഇനിയും കാത്തിരിക്കാൻ വയ്യ. സർക്കാർ പ്രശ്നത്തിൽ ഇടപെടണം. നഷ്ടപരിഹാരം കിട്ടിയേ പറ്റു; സംരംഭകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |