SignIn
Kerala Kaumudi Online
Saturday, 20 April 2024 3.25 PM IST

മാറ്റുണ്ട് പൊന്നിന്,​ മാറ്റില്ലാതെ തട്ടാൻമാർ

1
പരവരിയിൽ കുടുംബത്തിലെ ചന്ദ്രൻ സ്വർണപ്പണിയിൽ

കോഴിക്കോട് : ഊതിയുരുക്കിയ പൊന്നിൽ ആഭരണങ്ങൾ പണിതു നൽകിയിരുന്ന പാരമ്പര്യ സ്വർണ പണിക്കാർ അവഗണനയുടെ ഉലയിൽ എരിയുന്നു. വിശ്വകർമ സമുദായത്തിൽപ്പെട്ട തട്ടാൻമാർക്കാണ് യന്ത്രവത്കൃതവും വിദേശനിർമിതവുമായ ആഭരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ കുലത്തൊഴിൽ നഷ്ടമാവുന്നത്. പാരമ്പര്യമായി പകർന്നുകിട്ടിയ അറിവും കരവിരുതും സമന്വയിപ്പിച്ച് സ്വർണത്തിലും വെള്ളിയിലും മനോഹരമായ ആഭരണങ്ങൾ നിർമിക്കുന്നവരാണ് തട്ടാൻമാർ. കാതുകുത്ത്, 28 കെട്ട്, പാലുകുടി, കല്യാണം തുടങ്ങിയ ചടങ്ങുകളുടെ തീയതി പോലെ തന്നെ പ്രധാനമായിരുന്നു സ്വർണപ്പണിക്കാരുടെ നേരവും. ഇവരുണ്ടാക്കിയ കമ്മലും കടുക്കനും അണിയുന്നത് ഒരുകാലത്തെ ഫാഷനായിരുന്നു . എന്നാൽ പുതിയ കാലത്ത് കുട്ടികളുടെ കാതുകുത്തും മൂക്കുകുത്തും ബ്യൂട്ടിപാർലറുകളിലേയ്ക്കും ജൂവലറികളിലേയ്ക്കും മാറിയതോടെ നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായി തീർന്നു വിശ്വകർമ്മാക്കൾ.

1940 കൾക്ക് മുമ്പേ മലബാറിലെ പ്രധാന സ്വർണാഭരണ നിർമാണ കേന്ദ്രമായിരുന്ന ചെറുവാടി പുതുതലമുറയ്ക്ക് ഇന്ന് പഴങ്കഥയാണ്. പരവരിയിൽ കുടുംബമാണ് ഇവിടെ സ്വർണപ്പണിയിൽ പ്രശസ്തി നേടിയവർ‌. രണ്ടും മൂന്നും മാസം ഓരോ തറവാടുകളിൽ താമസിച്ചായിരുന്നു ഇവർ ആഭരണങ്ങൾ പണിതിരുന്നത്. ആവശ്യത്തിമനുസരിച്ച് ഒരു ദിവസം 30 ഓളം മോതിരങ്ങളും മറ്റും ഉണ്ടാക്കുമായിരുന്നു. കൊണ്ടോട്ടി, കോഴിക്കോട്, കൊടുവള്ളി, അരീക്കോട്, കുറ്റിക്കാട്ടൂർ, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ വ്യാപാരികൾ ആഭരണങ്ങൾ വാങ്ങിയിരുന്നത് ചെറുവാടിയിൽ നിന്നായിരുന്നു. പരവരിയിൽ രാമറാണ് ചെറുവാടിയിൽ ആഭരണ കച്ചവടത്തിന് തുടക്കമിട്ടതെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ ബാലൻ കച്ചവടം ഏറ്രെടുത്തു. ചുള്ളിക്കാപ്പറമ്പ് അങ്ങാടിയിൽ ബാലൻ ജൂവലറിയും ആരംഭിച്ചു. എന്നാൽ പത്തുപതിനഞ്ച് വർഷമായി പഴയ പ്രതാപമില്ല. ഇപ്പോൾ പരവരിയിൽ കുടുംബത്തിൽ 35 വീട്ടുകാരാണുള്ളത്. 200 ഓളം അംഗങ്ങളുള്ള ഇവരിൽ അഞ്ചുപേർ മാത്രമാണ് സ്വർണപണിക്കാരായി തുടരുന്നത്. പിടിച്ചുനിൽക്കാൻ കഴിയാതായതോടെ പലരും പല തൊഴിൽതേടി പോയി.

കുലംമുടിക്കാൻ കൊവിഡും

കൊവിഡിന് മുമ്പ് അന്നന്നത്തെ അന്നത്തിന് വക കിട്ടിയിരുന്നു. ഇപ്പോൾ ഇവർ പൂർണമായും തൊഴിൽ രഹിതരാണ്. കുടുംബം പോറ്റാനായി പാരമ്പര്യം മറന്ന് മറ്റുതൊഴിൽ മേഖലകൾ തേടിപ്പോകുകയാണ് പലരും.

'' പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ കഴിയുന്നില്ല. ഓരോ ദിവസം കഴിയുന്തോറും ഞങ്ങളുടെ മേഖല ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കോ‌ർപ്പറേറ്റുകളാണ് ഇപ്പോൾ ഭരിക്കുന്നത്''

വിജീഷ് പരവരിയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.