ലക്ഷ്യം സംയോജിത വികസന പദ്ധതി
ഗ്രാമീണ വികസനം ഉറപ്പാക്കും
കോഴിക്കോട്: സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയ്ക്ക് ബേപ്പൂരിൽ ഉടൻ തുടക്കമാവും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ 'പെപ്പർ" മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങൾ പദ്ധതികളുടെ സംയോജിത രൂപത്തിലൂടെ ഘട്ടംഘട്ടമായി ബേപ്പൂരിനെ ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തിയെടുക്കുകയാണ് ലക്ഷ്യം.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നലെ വിളിച്ചുചേർത്ത ബേപ്പൂർ മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷരുടെ യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതി വിശദീകരിച്ചു.
ബേപ്പൂർ ബീച്ചും തുറമുഖവും പരിസരപ്രദേശങ്ങളും കൂടാതെ പക്ഷിസങ്കേതവും അഴിമുഖവും ഉൾപ്പെടുന്ന കടലുണ്ടിയും ചാലിയാർ പുഴയുടെ തീരപ്രദേശവും ബേപ്പൂരിലെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും കൂടി ഉൾപ്പെടുന്നതായിരിക്കും 'ബേപ്പൂർ സമഗ്ര ടൂറിസം വികസന പദ്ധതി".
അറബിക്കടലും ചാലിയാറും തുറമുഖവും കടലുണ്ടിക്കടവ് അഴിമുഖവും കണ്ടൽക്കാടുകളുമെല്ലാമായി ബേപ്പൂരിന് ആകർഷണീയ ഘടകങ്ങൾ ഏറെയാണ്. കലാ സാംസ്‌കാരിക തനിമയും ഭക്ഷണ വൈവിദ്ധ്യവും ഗ്രാമീണത വിടാത്ത ജീവിതരീതികളും കൂടിയാവുമ്പോൾ വിനോദസഞ്ചാര കേന്ദ്രത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ സ്ഥലമെന്ന സവിശേഷത കൂടിയുണ്ട്. പക്ഷേ, ഇവയുടെ സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവങ്ങൾ ഉറപ്പാക്കാനാവും. ടൂറിസത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. ഉത്തരവാദിത്ത ടൂറിസം വികസനത്തിലൂടെ ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയും ലക്ഷ്യമിടുന്നു.
പദ്ധതി നടത്തിപ്പിനായി എം.എൽ.എ ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കൺവീനറുമായി കമ്മിറ്റി രൂപീകരിക്കും.
ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |