കോഴിക്കോട്: വിദ്യാഭ്യാസ, ആരോഗ്യ സഹകരണ സംഘം വിഭാഗത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ്. ആശുപ്രതിയിലെ വൈവിധ്യവത്കരണമുൾപ്പെടെ മികച്ച പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും ഫലകവുമടങ്ങിയതാണ് അവാർഡ്. കൊല്ലം ജില്ലാ സഹകരണ ആശുപ്രതി, മണ്ണാർക്കാട് എഡ്യൂക്കേഷൻ സൊസൈറ്റി എന്നിവയ്ക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം. സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒരുക്കിയ ചടങ്ങിൽ സെക്രട്ടറി മിനി ആന്റണിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
വാടകക്കെട്ടിടത്തിൽ 1973 ൽ പ്രവർത്തനമാരംഭിച്ച കോഴിക്കോട് ജില്ലാ സഹകരണ ആശുപ്രതിയിൽ ഇന്നിപ്പോൾ എല്ലാ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. നൂറിലേറെ ഡോക്ടർമാരും അറുന്നൂറോളം ജീവനക്കാരും പ്രവർത്തിക്കുന്നു.കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട് ഈ സ്ഥാപനം.
ഡോക്ടർമാർക്കായി ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങുന്നതിന് നാഷണൽ ബോർഡ് ഫോർ എക്സാമിനേഷൻസിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ് ആശുപ്രതിയ്ക്ക്. രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ സഹകരണ സംഘത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് 2017 ൽ ലഭിച്ചിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ പ്രൊഫ.പി.ടി അബ്ദുൾ ലത്തീഫ് ചെയർമാനും മുൻ എം.എൽ.എ കെ.കെ.ലതിക വൈസ് ചെയർപേഴ്സണും എ.വി.സന്തോഷ്‌കുമാർ സി.ഇ.ഒ യും ഡോ.അരുൺ ശിവശങ്കർ മെഡിക്കൽ ഡയറക്ടറുമായ ഭരണസമിതിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |