തിരുനെല്ലി: 'കാട് കയറി പഠിക്കുക'യെന്ന പ്രയോഗം സാധാരണം. എന്നാൽ, പഠിക്കാൻ കാട് കയറുന്ന വിദ്യാർത്ഥികളെ അധികം പരിചയപ്പെടാനിടയില്ല. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലാണ് ഓൺലൈൻ പഠനത്തിന് മൊബൈൽ റെയ്ഞ്ചില്ലാത്തതിനാൽ നൂറ് കണക്കിന് ആദിവാസി കുട്ടികൾ കാടും മേടും കയറിയിറങ്ങുന്നത്. സന്ധ്യയോടെയാണ് കുട്ടികളിലേറെയും ആനയിറങ്ങുന്ന കാട്ടിലേക്ക് നെറ്റ് വർക്ക് തേടി അലയുന്നത്. ആറാം ക്ലാസ് മുതൽ പ്ലസ്ടു, ഡിഗ്രി, നഴ്‌സിംഗ് വിദ്യാർത്ഥികൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. പല കുട്ടികൾക്കും ഓൺലൈൻ ക്ലാസ് വൈകിട്ടായതിനാൽ കാട്ടാനയും കടുവയുമിറങ്ങുന്ന ആദാണ്ട കുന്നിൽ കാവലിനായി രക്ഷിതാക്കളും എത്തണം. കാടിന് നടുവിൽ റെയ്ഞ്ചുളള ഒരു ഇടം കണ്ടെത്തിയതോടെ അവിടെ പണിത ഷെഡിലിരുന്നാണ് കുട്ടികളുടെ പഠനം. ഒരിക്കൽ കാട്ടാന ഷെഡ് തകർത്തപ്പോൾ പഠനം മുടങ്ങി. പിന്നീട് കുട്ടികൾ തന്നെ ഷെഡ് പുനർനിർമ്മിച്ചാണ് പഠനം തുടർന്നത്. പനവല്ലി പ്രദേശത്തിന്റെ ചുറ്റും വലിയ കുന്നുകളാണ്. താഴ്‌വാരമായതിനാൽ മൊബൈൽ ടവറുകളിൽ നിന്നുള്ള റെയ്ഞ്ച് വിരുന്നുകാരനെ പോലെയെത്തും.
പനവല്ലിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ അപ്പപ്പാറയിലും ആറ് കിലോമീറ്റർ ദൂരത്തുളള കാട്ടിക്കുളത്തുമാണ് മൊബൈൽ ടവറുകളുള്ളത്. ആദിവാസി കോളനികളായ റസ്സൽകുന്ന്, പുഴക്കര, ആദാണ്ട, കൊല്ലി , എ കെ.എസ് മിച്ചഭൂമി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ മാത്രമല്ല മറ്റ് കുട്ടികളും കിലോമീറ്ററുകൾ നടന്നാണ് മൊബൈൽ ഫോണിന് റെയിഞ്ചുള്ള സ്ഥലത്തെത്തി പഠനം നടത്തുന്നത്. ആദാണ്ട കുന്നിലെത്താൽ ചെങ്കുത്തായ കുന്ന് കയറേണ്ടിവരുന്നതും കുട്ടികളെ പ്രയാസത്തിലാക്കുന്നു.
കേന്ദ്ര മന്ത്രിയ്‌ക്ക്
രാഹുലിന്റെ കത്ത്
വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് രാഹുൽഗാന്ധി എം പി കത്തയച്ചു. മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ വനാതിർത്തിയിലടക്കം കഴിയുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനം നടത്താൻ സാധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |