കോഴിക്കോട്: പൊതുമരാമത്ത് - ടൂറിസം വകുപ്പുകളുടെ നിർമ്മാണങ്ങൾക്ക് വൈകാതെ ഡിസൈൻ നയം കൊണ്ടു വരുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
നിർമ്മാണങ്ങളിൽ ആർക്കിടെക്ടുകളുടെയും അനുബന്ധ മേഖലകളിലുള്ളവരുടെയും ആശയവിനിമയം സാദ്ധ്യമാക്കാനുള്ള സംവിധാനം യാഥാർത്ഥ്യമാക്കും. എല്ലാവരെയും കോർത്തിണക്കുന്നതിലൂടെ ന്യൂനതകൾ ഒഴിവാക്കാനാവും.
ജില്ലയിലെ ആർക്കിടെക്ടുമാരെ പങ്കെടുപ്പിച്ചുള്ള ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ആർക്കിടെക്ടുകൾക്ക് വേണ്ടത്ര പങ്കാളിത്തം ലഭിക്കുന്നില്ലെന്ന അഭിപ്രായം നിലവിലുണ്ട്. നിർമ്മിതികൾ കാലത്തെ അതിജീവിക്കുന്നതും സൗകര്യപ്രദവും ആകർഷണീയവുമാകണം. നിലവിലുള്ള നിർമ്മാണ രീതികളിലെ പോരായ്മകൾ പരിഹരിക്കപ്പെടണം. സർക്കാരിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളിലും കാലോചിതവും ഗുണപരവുമായ മാറ്റം വരുത്താൻ നടപടികളുണ്ടാവും.
കോഴിക്കോടിന്റെ അതിസമ്പന്നമായ പൈതൃകത്തോട് നീതി പുലർത്തി, പുതിയ കാലത്തിന്റെ സാങ്കേതികമികവുകൾ പ്രയോജനപ്പെടുത്തുന്ന നിർമ്മിതികളെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എസ്.സാംബശിവ റാവു, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ സി.എൻ അനിതകുമാരി, ആർക്കിടെക്ടുമാരായ പി. പി വിവേക്, വിനോദ് സിറിയക്, പ്രശാന്ത്, ടോണി, ബ്രിജേഷ്, എൻ.എം.സലിം, നിമിഷ ഷൈജൾ, ഷാം സലിം, നൗഫൽ ഹാഫിം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |