കോഴിക്കോട്: നവീകരിച്ച് മനോഹരമാക്കിയ കോഴിക്കോട് ബീച്ചിൽ കൊവിഡ് നിയന്ത്രണം ലംഘിച്ച് സഞ്ചാരികളെത്തുന്നത് പൊലീസിന് തലവേദനയാകുന്നു. ബീച്ചിന്റെ പുതിയ മുഖം കാണാനും സെൽഫിയെടുക്കാനും നിരവധി പേരാണ് പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും കണ്ണുവെട്ടിച്ച് ബീച്ചിലും പരിസരത്തും കറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ബീച്ചിലെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ബീച്ചിലേക്കും പ്രവേശനമായിട്ടില്ല.
ഉദ്ഘാടനത്തിന് മുന്നോടിയായി ബീച്ചിലെ പുത്തൻ കാഴ്ചകളടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഒളിഞ്ഞും തെളിഞ്ഞും ആളുകളെത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളിലും മറ്റുമായി എത്തിയവരെ ഒഴിവാക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. 'നമ്മുടെ കോഴിക്കോട് ', 'ഐ ലവ് കോഴിക്കോട് ' ബോർഡുകൾ, കൂറ്റൻ ചെസ് ബോർഡ്, പാമ്പും കോണിയും തുടങ്ങിയവയാണ് മുഖ്യ ആകർഷണമായി ബീച്ചിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ പുറത്തു നിന്നുളളവരും ബീച്ചിലെത്തുന്നതായി പൊലീസ് പറയുന്നു. തീരദേശ റോഡിലൂടെ യാത്ര ചെയ്യുന്നവർ ഭക്ഷണം കഴിക്കാൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് ബീച്ച് പരിസരമാണ്. എന്നാൽ യാത്രയ്ക്കിടെ കിട്ടുന്ന വിശ്രമ സമയം ബീച്ചിലെ കാഴ്ച കാണാൻ കൂടി ഉപയോഗിക്കുകയാണ് പലരും.
പരിശോധനയും നിയന്ത്രണവും കർശനം
വിലക്കുകൾ ലംഘിച്ച് സന്ദർശകരെത്തുന്നത് ഒഴിവാക്കാൻ കർശന പരിശോധനയും നടപടിയുമായി പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും രംഗത്തെത്തിയിട്ടുണ്ട്. ബീച്ച് റോഡിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും നിയന്ത്രണങ്ങൾ സംബന്ധിച്ച് വാഹനങ്ങളിൽ അനൗൺസ്‌മെന്റും നടത്തി വരികയാണ്. ബീച്ച് വാക്ക് വേയിൽ പ്രവേശിപ്പിക്കുന്നവർക്കെതിരെ നടപടി ആരംഭിച്ചു കഴിഞ്ഞു. വാക്ക് വേയിലേക്കും ബോർഡിനടുത്തേക്കുമുളള പ്രവേശനം ഒഴിവാക്കാൻ കയർ കെട്ടി തിരിച്ചിട്ടുണ്ട്. വാഹന പാർക്കിംഗിനും നിയന്ത്രണമുണ്ട്. ബീച്ച് റോഡിലൂടെയുളള യാത്ര കർശന പരിശോധനയ്ക്കുശേഷമാണ് അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |