കോഴിക്കോട് : അവധിയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു പോകാനാവാതെ പ്രതിസന്ധിയിൽ. ജീവിക്കാനായി പ്രവാസത്തിലേക്ക് ചുവടുമാറിയ പതിനായിരക്കണക്കിന് മലയാളികളാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ മാസങ്ങളായി നാട്ടിൽ കഴിയുന്നത്. യാത്രാവിലക്ക് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം നിരവധി പേർക്ക് തൊഴിൽ നഷ്ടമായിരുന്നു. ലോൺ തിരിച്ചടവുള്ളവരും വിസ കാലാവധി തീർന്നവരും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത് രാജ്യങ്ങളിലേക്കൊന്നും തിരിച്ചു പോകാൻ സാധിക്കുന്നില്ല. ഖത്തറിലാണ് ഇളവുളളത്. അതെസമയം മറ്റ് രാജ്യങ്ങളിലൂടെ യു.എ.ഇയിലേക്ക് എത്തുന്നവരുണ്ട്. അർമേനിയ, ഉസ്‌ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള യാത്രയ്ക്ക് വലിയ ചെലവ് വരും. വിസ കാലാവധി കുറഞ്ഞവർക്ക് ഇത്തരം യാത്രയും നിഷേധിക്കപ്പെടുകയാണ്. ഇങ്ങനെ പോയാലും 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിനായി വലിയ തുക കണ്ടെത്തണം. കേരളത്തിൽ കൊവിഡ് കൂടുന്നതിനാൽ പല രാജ്യങ്ങളിലും നിയന്ത്രണം മുറുകുകയാണ്.
ആദ്യഘട്ടത്തിൽ സഹകരിച്ച കമ്പനികൾ ഇപ്പോൾ പിരിച്ചുവിടലിന്റെ സൂചനകളാണ് പ്രവാസികൾക്ക് നൽകുന്നത്. ഓഫീസ് ജോലി ചെയ്യുന്നവർക്ക് ചില കമ്പനികൾ വർക്ക് അറ്റ് ഹോം അനുവദിക്കുന്നുണ്ടെങ്കിലും മറ്റ് ജോലിചെയ്യുന്നവർ കടുത്ത ആശങ്കയിലാണ്. വിലക്ക് പിൻവലിച്ചാൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മടങ്ങാൻ കഴിയും. എന്നാൽ വാക്സിനേഷന്റെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. യു.എ.ഇയിൽ നിന്ന് ഫൈസർ, സനോഫാം വാക്‌സീനുകൾ ആദ്യ ഡോസ് എടുത്തവരുടെ രണ്ടാം ഡോസ് എടുക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ 23 മുതൽ യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ടിക്കറ്റെടുത്ത് കാത്ത് നിന്നവർ നിരാശയിലായി. എയർ ഇന്ത്യ 21 വരെ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. മറ്റ് വിമാന ക്കമ്പനികളും ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കുന്നത് 21ന് ശേഷമാക്കി. അപ്പോഴും വിലക്ക് നീങ്ങുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യു.എ.ഇയിലേക്ക് പ്രവേശനം തടഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു. വിലക്ക് നീങ്ങിയാൽ ശരാശരി 12,000 വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് കുത്തനെ കൂടുമോയെന്ന ആശങ്കയും പ്രവാസികൾക്കുണ്ട്. കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |